കൊളംബോ: സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ചൈനയിൽ നിന്ന് 2.5 ബില്യൺ യുഎസ് ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം തേടി ശ്രീലങ്ക. പ്രസിഡന്റ് ഗോട്‌ബയ രജപക്സെയാണ് ചൈനയോട് സഹായം തേടിയത്. ശ്രീലങ്കക്ക് 2.5 ബില്യൺ യുഎസ് ഡോളറിന്റെ വായ്പ നൽകുന്നത് പരിഗണനയിലാണെന്ന് ചൈനീസ് സ്ഥാനപതി ക്വി ഴെൻഹോങ്സ് വ്യക്തമാക്കി.
ഈ വർഷം ലങ്കൻ സർക്കാർ കൊടുത്തു തീർക്കാനുള്ളത് ഏഴു ബില്യൺ ഡോളറോളം വരുന്ന വിദേശ കടമാണ്. ഇതിൽ 3.34 ബില്യൺ ശ്രീലങ്ക ചൈനയ്ക്ക് മാത്രം കൊടുക്കാനുണ്ട്. ഈ ഘട്ടത്തിലാണ് ചൈനയോട് വീണ്ടും കടം വാങ്ങുന്നത്. വായ്പയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ചർച്ചകൾ പുരോഗമിക്കവെയാണ് അധികൃതർ ചൈനയെ സമീപിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളിയ്‌ക്കൊപ്പം ശ്രീലങ്കയില്‍ പെട്രോള്‍ ഡീസല്‍ വിലയും കുതിച്ചുയരുകയാണ്. നിരവധി പേര്‍ മണിക്കൂറോളമാണ് പമ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. പലയിടത്തും ജനങ്ങള്‍ അക്രമസക്തരായി ക്രമസമാധാന പ്രശ്‌നത്തിലേക്ക് നീങ്ങുകയും ചെയ്തു.