ബെയ്ജിങ്: ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ക്കിടയില്‍, യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാനിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. നാൻസി പെലോസി തയ്‌വാനിൽ എത്തിയാൽ അമേരിക്ക കനത്ത വില നൽകേണ്ടി വരുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു.
തയ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നൽകുന്നതിനാണ് ഈ സന്ദർശനമെന്ന് തയ്‌വാനിലെത്തിയ നാൻസി പെലോസി ട്വീറ്റ് ചെയ്തു. അതേസമയം പെലോസിയുടെ സന്ദർശനത്തെ ‘തീക്കളി’ എന്നു വിശേഷിപ്പിച്ച ചൈന, പ്രതിഷേധം കടുപ്പിച്ചു.
ചൈനീസ് യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിങ്കപുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് നാന്‍സി പെലോസി തായ്‌വാനിലെത്തിയത്. 25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദശിക്കുന്ന ആദ്യ ഉന്നത യു.എസ്. പ്രതിനിധിയാണ് പെലോസി.
പെലോസി തയ്‌വാനിലേക്കു പോകുന്നതിനെതിരെ പലതവണ ചൈന മുന്നറിയിപ്പു നൽകിയിരുന്നു. വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ നാലു യുദ്ധക്കപ്പലുകള്‍ യുഎസ് തയ്‌വാന്റെ കിഴക്കായി കടലിൽ വിന്യസിച്ചു. തൻ്റെ പ്രതിനിധി ആയല്ല നാൻസി പെലോസി തായ്‌വാനിലേക്ക് പോകുന്നത് എന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അറിയിച്ചിരുന്നു.പെലോസിയെ തടയില്ലെന്നും അവർക്ക് തായ്‌വാൻ സന്ദർശിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും ആയിരുന്നു വൈറ്റ് ഹൗസ് നിലപാട്.