ജിദ്ദ: ദമ്മാമിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഒരു പൂർവ വിദ്യാർത്ഥിനിയുടെ അപൂർവ നേട്ടത്തിന്റെ ആഹ്ലാദത്തിലാണ്. സിവിൽ സർവീസസ് പരീക്ഷകളുടെ ഫലം പുറത്തുവന്നപ്പോഴാണ് ദമ്മാം സ്‌കൂൾ തിളങ്ങിയത്. സ്‌കൂളിലെ ഗോൾഡ് മെഡലിസ്റ്റ് കൂടിയായ പൂർവ വിദ്യാർത്ഥിനിയും തിരുവനന്തപുരം ക്ലിഫ് ഹൗസിന് സമീപം താമസിക്കുകയും ചെയ്യുന്ന ദീനാ ദസ്തഗീർ ഐ എ എസിൽ 63-ാം റാങ്ക് കരസ്ഥമാക്കി.
ദമാം ഇന്ത്യന്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പൂര്‍വ വിദ്യാര്‍ത്ഥിക്ക് ഐ എ എസ് പരീക്ഷയില്‍ റാങ്ക് ലഭിക്കുന്നത്. കിഴക്കൻ സൗദിയിലെ ദഹ്റാൻ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിൽ (കെ എഫ് യു പി എം) ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫാക്കല്‍റ്റിയിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ മുഹമ്മദ് ദസ്തക്കീർ - ഷർമിള ദമ്പതികളുടെ മകളാണ് ദീന.
മകളുടെ ഉജ്ജ്വല നേട്ടം അറിയുമ്പോൾ ദസ്തഗീർ ദമ്മാമിലേക്കുള്ള മടക്ക മദ്ധ്യേ ദുബൈയിൽ ക്വറന്റൈൻ ആചരിക്കുകയാണ്. ദീനയുടെ മാതാവും സഹോദരൻ എഞ്ചിനീയര്‍ ഫഹീമും മുൻ ദമ്മാം പ്രവാസികളാണ്.
ദമ്മാം സ്‌കൂളിൽ നിന്ന് 2013 ൽ പ്ലസ് ടൂ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയ ദീന 2017 ല്‍ തിരുവനന്തപുരം എല്‍ ബി എസ് വിമന്‍സ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കി.
ആദ്യം തൊട്ടേ തന്റെ സ്വപ്നമായ സിവിൽ സർവീസ് മേഖലയിലേയ്ക്ക് തിരിഞ്ഞത് ഇതിന് ശേഷമാണ്. ബിരുദം നേടിയ ശേഷം കൈവന്ന നിരവധി ജോലികളാണ് ഇത് കാരണമായി ദീന വേണ്ടെന്നു വെച്ചത്.
മികച്ച വിജയം കൈവരിക്കാനായതിൽ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ച ദീന മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രാർത്ഥനകളും പിന്തുണയും ആണ് തന്റെ വിജയത്തിന് പിന്നിലെന്ന് പറഞ്ഞു. സമൂഹ നന്മയും രാജ്യത്തിന്റെ പുരോഗതിയും കണക്കിലെടുത്തായിരിക്കും തന്റെ പ്രവർത്തനങ്ങളെന്നും അവർ തുടർന്നു.