ജിദ്ദ: ബി.ആർ.സി. ജിദ്ദയുടെ ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റായ ബി.ആർ.സി. ക്രിക്കറ്റ് 2022 ന് ഇന്നലെ ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമായി. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന നിസാർ കിൻസന്റകം മുഖ്യാതിഥി ആയിരുന്നു.
ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ യൂണിവേഴ്‌സ് ഓറിയോണുമായി 23 റൺസിന് പരാജയപ്പെട്ടു, രണ്ടാം മത്സരത്തിൽ ഗാലക്സി ശക്തരായ ഹോറിസോണിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓറിയോൺ സർഫറാസിന്റേയും (43 റൺസ്) സയ്യദ് നാഫിയുടേയും (29 റൺസ്) ലുക്മാനിന്റെയും (17 റൺസ്) ഉജ്ജ്വല ബാറ്റിങ്ങിന്റെ സഹായത്തോടെ 117 റൺസ് നേടി.
പുതുമുഖം റൈഫാൻ വിലപ്പെട്ട 2 വിക്കറ്റുകൾ നേടി ശ്രദ്ധപിടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യൂണിവേഴ്സിന്ന് വേണ്ടി ക്യാപ്റ്റൻ ഷംനാറും (37 റൺസ്) റിസ്‌വാനും (19 റൺസ്) പൊരുതിയെങ്കിലും ഓറിയോൺ ക്യാപ്റ്റൻ സഞ്ജുവിന്റെ കൃത്യതയാർന്ന ബൗളിങ്ങിന്റെ (3 വിക്കറ്റ്) മുന്നിൽ നിശ്ചിത 10 ഓവറിൽ 94 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 2 വീതം വിക്കറ്റുകൾ എടുത്ത ഹാഫിസ് കെ.എം. ഇൻസാഫ് പി.വി. എന്നിവർ ബൗളിങ്ങിൽ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി.
വാശിയേറിയ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഗാലക്സി ശക്തരായ ഹോറിസോണിനെ ബാറ്റിങ്ങിനയച്ചു. തുടക്കത്തിലേ ക്യാപ്റ്റൻ മുഹാജിറിനെ നഷ്ടപെട്ട ഹോറിസോൺ സെലിൻ (39 റൺസ്), നിഹാൽ (18 റൺസ്), സഫീർ (19 റൺസ്) അബ്‌ദുറഹ്മാൻ (11 റൺസ്) എന്നിവരുടെ ബാറ്റിങ്ങിന്റെ സഹായത്തോടെ 10 ഓവറിൽ 96 റൺസ് എടുത്തു. കൃത്യമായി ബൗൾ ചെയ്ത ഫുആദ് 2 വിക്കറ്റെടുത്തു.
97 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗാലക്സിക്ക് ആദ്യ ഓവറിൽ ഓപ്പണർ കഫീലിനെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ അബ്ദു സലാഹ് (34 റൺസ്) നിസ്‌വറുമായും (22 റൺസ്) വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഫുആദുമായും (30 റൺസ്) ചേർന്ന് ഓരോവർ ബാക്കിനിൽക്കേ ലക്‌ഷ്യം കണ്ടു.
കളിയിലെ കേമന്മാരായി തിരഞ്ഞെടുത്ത സർഫറാസ്, ഫുആദ് എന്നിവർക്ക് മാന് ഓഫ് ദി മാച്ചിനുള്ള ട്രോഫികൾ മുഖ്യാതിഥി നിസാർ കിൻസന്റകം വിതരണം ചെയ്തു. പ്രസിഡന്റ് ലുഖ്‌മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിറോസ് മാലിക് സ്വഗതവും നിസ്‌വർ നന്ദിയും പറഞ്ഞു.