ജിദ്ദ: ഇഖാമ, റീ എന്‍ട്രി, വിസിറ്റിംഗ് വിസ എന്നിവയുടെ കാലാവധി സൗജന്യമായി വീണ്ടും നീട്ടുന്നതായി സൗദി അറേബ്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇതിനായുള്ള നീക്കങ്ങൾ രാജാവിന്റെ ഉത്തരവ് പ്രകാരം തുടങ്ങിയതായി സൗദി പാസ്പോര്ട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ നിശ്ചിത കാലത്തിനകം സൗദിയിൽ എത്താൻ കഴിയാതെ കുടുങ്ങിപോയവർക്കാണ് മറ്റൊരു രണ്ടു മാസം കൂടി ഇഖാമയും വിസാ കാലാവധിയും നീട്ടി കൊടുക്കുന്നതായി സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. രേഖകൾ പുതുക്കുന്ന വേളയിൽ ആവശ്യമായ ഫീസ്, ലെവി തുടങ്ങി യാതൊന്നും ഈടാക്കാതെ തീർത്തും സൗജന്യമായാണ് രേഖകളുടെ പുതുക്കൽ. അതും യാന്ത്രികമായി.
അഥവാ, ഇക്കാര്യത്തിനായി പാസ്പോർട്ട് വിഭാഗം ഓഫീസുകളുമായോ നയതന്ത്ര കേന്ദ്രങ്ങളുമായോ ബന്ധപ്പെടേണ്ടതില്ലെന്നും രാജാവിന്റെ ഉത്തരവ് വെളിപ്പെടുത്തികൊണ്ടു സൗദി ധനകാര്യമന്ത്രി അറിയിച്ചിരുന്നു. രേഖകളുടെ കാലാവധി ദീർഘിപ്പിക്കൽ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് കൊണ്ട് യാന്ത്രികമായാണ് നടപ്പിലാക്കുക.
മാർച്ച് 31 വരെയാണ് രേഖകളുടെ കാലാവധി നീട്ടുക. കേരളം ഉൾപ്പെടെ ഇന്ത്യയിൽ പലയിടത്തും ഒമൈക്രോൺ വകഭേദത്തിന്റെ വൈറസ് തരംഗം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദിയുടെ കാരുണ്യം മലയാളികൾ ഉൾപ്പെയുള്ള പതിനായിരക്കണക്കിന് പ്രവാസികൾക്ക് വലിയ അനുഗ്രഹമായി ഭവിക്കുകയാണ്.
പല താവനകളിലായി ഇഖാമയും വിസയും പുതുക്കിയ സൗദി ഇനി അത്തരം നീക്കം മതിയാകുന്നതാണ് വാർത്ത പരന്ന സാഹചര്യത്തിൽ പുതിയ പ്രഖ്യാപനം മധുരം പകരുന്ന വാർത്തയായി മാറി. വിദേശ രാജ്യങ്ങളിൽ കുടുങ്ങി കഴിയുന്ന പ്രവാസികളുടെ എക്സിറ്റ് - റീഎൻട്രി, ഇഖാമ, വിദേശികളുടെ സൗദി വിസിറ്റിംഗ് വിസ എന്നിവയുടെ കാലാവധിയാണ് നീട്ടുന്നത്.