കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ ഒരാളെ കാട്ടാന കുത്തി കൊന്നു. ഇരിട്ടി സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ജിനി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെ ആറു മണിയോടെ വളളിത്തോട് പെരിങ്കിരിയിലാണ് സംഭവം. ജസ്റ്റിനും ജിനിയും രാവിലെ പളളിയിൽ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും. സമീപം നിർത്തിയിട്ടിരുന്ന ടിപ്പറും ബൈക്കും ആന മറിച്ചിട്ടു.
പെരിങ്കിരി കാടിനോട് ചേർന്ന ജനവാസ മേഖലയാണ് പെരിങ്കിരി. ചിട്ടി കമ്പനി ജീവനക്കാരനാണ് ജസ്റ്റിൻ. മുമ്പും ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ആരും ഇതുവരെ മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
രാവിലെ വലിയ നാശനഷ്ടമാണ് ഈ മേഖലയിൽ ആന ഉണ്ടാക്കിയിരിക്കുന്നത്. ആനയുടെ കൊമ്പ് തകർന്നിട്ടുണ്ട്. പെരിങ്കിരി കവലയ്ക്ക് സമീപം ആന ഇപ്പോഴും തുടരുകയാണ്. ആനയെ കാട്ടിലേക്ക് കയറ്റി വിടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്.