കണ്ണൂര്: മലബാറിനോടുള്ള വിദ്യാഭ്യാസ അവകാശ നിഷേധത്തിനെതിരെ കണ്ണൂരിൽ വരും ദിവസങ്ങളിൽ മന്ത്രിമാരെ തടയുമെന്ന് ഫ്രറ്റെർണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ലുബൈബ് ബഷീർ. മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതയിൽ പ്രതിഷേധിച്ച് നടത്തിയ ഹൈവേ ഉപരോധത്തിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു ലുബൈബ് ബഷീര്.
11883 പ്ലസ് വൺ സീറ്റുകളുടെ കുറവാണ് നിലവിൽ കണ്ണൂരിൽ ഉള്ളത്. ഇത് പരിഹരിക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതടക്കമുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത് ഒരു കൂട്ടം വിദ്യാർത്ഥികളോടുള്ള വിവേചനമാണ്. കണ്ണൂരിലെ ജനപ്രതിനിധികൾ അടക്കം കള്ളകണക്കുകൾ നിരത്തി വിദ്യാർഥികളെ കബളിപ്പിക്കുന്ന ശ്രമമാണ് നടത്തുന്നത്.
മുഖ്യമന്ത്രിയും തദ്ദേശ വകുപ്പ് മന്ത്രിയും അടക്കമുള്ളവർ ഉള്ള കണ്ണൂർ ജില്ലയിൽ എസ്എസ്എൽസിയിൽ ഫുൾ എ പ്ലസ് ലഭിച്ച 40 ശതമാനം കുട്ടികൾക്ക് തുടർ പഠനത്തിന് അവസരമില്ല. രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളുടെ ഭാവിയെ സംബന്ധിച്ച ആശങ്ക മാനസികമായി പ്രയാസം സൃഷ്ടിക്കുകയും തുടർ പഠനങ്ങൾക്ക് വലിയ പണം ചിലവഴിച്ച് സ്വാശ്രയ കോളേജുകളെ, അതും ജില്ലയുടെ പുറത്ത് പോയി പഠിക്കേണ്ടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇത് ജനപ്രതിനിധി എന്ന നിലക്ക് മുഖ്യമന്ത്രി അടക്കമുള്ളവരുടെ സ്വാശ്രയ വിദ്യാഭ്യാസ ലോബിയുമായുള്ള ഒത്തുകളിയെ പുറത്ത് കൊണ്ടുവരുന്നതാണ്
ഹൈവേ ഉപരോധത്തെ തുടർന്ന് അറസ്റ്റ് വരിച്ച ജില്ലാ പ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും ജാമ്യം ലഭിച്ചു.തുടർന്നും സമര പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഫ്രറ്റെർണിറ്റി ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു