കണ്ണൂർ: പാനൂരിൽ കുഞ്ഞിനെയും ഭാര്യയെയും പുഴയിലേക്ക് തള്ളിയിടുകയും തുടർന്ന് ഒന്നരവയസുകാരിയായ മകൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. മകളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതിയും പിതാവുമായ ഷിജു പോലീസിനോട് പറഞ്ഞു. താനും ആത്മഹത്യ ചെയ്യാനാണ് വിചാരിച്ചിരുന്നത്.
എന്നാൽ ഭാര്യയെയും മകളെയും തള്ളിയിട്ടതോടെ ആളുകൾ വന്നതിനാലാണ് ഓടിരക്ഷപ്പെട്ടതെന്നും പ്രതി വെളിപ്പെടുത്തി. ഭാര്യ സോനയുടെ 50 പവനോളം സ്വർണം ഷിജു പണയം വെച്ചിരുന്നു. ഇത് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഷിജു കതിരൂർ പോലീസിൽ മൊഴി നൽകി.
മട്ടന്നൂരിൽ നിന്നാണ് സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്തതോടെ പോലീസിന്റെ വലയിലാകുകയായിരുന്നു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ സോനയെയും കൈക്കുഞ്ഞായ അൻവിതയെയും പാത്തിപ്പാലം പുഴയിലേക്ക് തള്ളിയിടുകയായിരുന്നു ഷിജു. ഇതുകണ്ട് നാട്ടുകാർ ഓടിവന്നതോടെ പ്രതി രക്ഷപ്പെട്ടു. സോനയെയും കുഞ്ഞിനെയും നാട്ടുകാർ ചേർന്ന് കരയ്‌ക്ക് എത്തിച്ചെങ്കിലും സോനയുടെ ജീവൻ മാത്രമാണ് രക്ഷിക്കാനായത്. ദൃക്സാക്ഷികൾ നൽകിയ വിവരങ്ങൾ കേസിൽ നിർണായകമാണ്.