Advertisment

പാർലമെന്റിന്റെ സ്തംഭനാവസ്ഥയുടെ കാരണം പ്രതിപക്ഷമല്ല : പി ഡി ടി ആചാര്യ

New Update

publive-image

Advertisment

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അൻപത് സമ്മേളനങ്ങളുടെ ഭാഗമായി നിയമ നിർമാണം രാജ്യത്തെ വരക്കുന്നത് എന്ന ശീർഷകത്തിൽ നടന്ന പ്രഭാഷണത്തിൽ ലോക്സഭാ മുൻ സെക്രട്ടറി പി ഡി ടി ആചാരി സംസാരിക്കുന്നു.

കണ്ണൂർ: നിയമ നിർമാണ സഭയുടെ നിലവിലെ സ്തംഭനാവസ്ഥയുടെ പ്രധാന കാരണം പ്രതിപക്ഷമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഭരണപക്ഷത്തിന്റെ കടുംപിടുത്തമാണ് പാർലമെന്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതെന്ന് ലോക്സഭാ മുൻ സെക്രട്ടറി പി ഡി ടി ആചാരി പറഞ്ഞു. ഗോൾഡൻ ഫിഫ്റ്റിയോടനുബന്ധിച്ച് എസ് എസ് എഫ് സംഘടിപ്പിക്കുന്ന അൻപത് സമ്മേളനങ്ങളുടെ ഭാഗമായുള്ള രാഷ്ട്രീയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണ പ്രതിപക്ഷങ്ങൾ തമ്മിലുള്ള ബന്ധം ആരോഗ്യകരമാകണം. രാഷ്ട്രീയ പ്രതിയോഗികൾ എന്നതിൽ നിന്ന് മാറി പ്രതിപക്ഷം സംഹരിക്കപ്പെടേണ്ടവരാണെന്ന ചിന്ത അപകടകരമാണ്. പ്രതിപക്ഷത്തെ ചർച്ചകൾക്ക് ക്ഷണിക്കുകയോ, ചർച്ചകൾ അനുവദിക്കുകയോ ചെയ്യുന്നില്ല. പ്രതിപക്ഷമില്ലാത്ത രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ജനാധിപത്യ മതേതരത്വ മൂല്യങ്ങളിൽ പൊതുസമൂഹം ആശങ്ക പ്രകടിപ്പിക്കുന്നതിൽ കാര്യമുണ്ട്. പാർലിമെന്റ് ചർച്ചകൾ നടക്കേണ്ട ഇടമാണെങ്കിലും ഇന്ന് കാര്യങ്ങൾ മാറി. ഭരണഘടനയുടെ അന്തസത്തയുൾക്കൊള്ളുന്ന അതിന്റെ ആമുഖ വാചകങ്ങളെയും അതെഴുതിയ വ്യക്തിയെയും പുതിയ തലമുറ മറവിക്ക് വിടുന്നു. ഭരണഘടനാ അടിസ്ഥാനപരമായി സെക്യൂലറിസമാണെങ്കിലും ഇന്നും അതെ കുറിച്ചുള്ള സംവാദം നിലനിൽക്കുന്നു.

പാർലമെന്റും കൂട്ടുത്തരവാദിത്വമുള്ള മന്ത്രി സഭയും പാർലിമെന്ററി ജനാധിപത്യത്തിന്റെ രണ്ടു തൂണുകളാണ്. അതുകൊണ്ടുതന്നെ രണ്ടിന്റെയും സംരക്ഷണം അനിവാര്യമാണ്. രാജ്യത്ത് മതഗ്രന്ഥങ്ങളെ കൂട്ടുപിടിച്ചു നിയമ നിർമ്മാണവും ഭരണവും നടത്താൻ ശ്രമിച്ചാൽ നൂറ്റി നാല്പത് കോടിയിലധികം വരുന്ന ജനങ്ങളും ആറ് പ്രധാന ന്യൂനപക്ഷങ്ങളും അധിവസിക്കുന്ന ഈ രാജ്യം മുന്നോട്ടു പോകില്ല എന്നും അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി പി ജാബിർ അധ്യക്ഷത വഹിച്ചു. ഡോ: എം എസ് മുഹമ്മദ് , അനീസ് മുഹമ്മദ് ആലപ്പുഴ, ഫാറൂഖ് കാസർഗോഡ് സംസാരിച്ചു. മൂന്നു ദിവസമായി ഏഴ് വേദികളിലായി നടന്നു വരുന്ന 50 സമ്മേളനത്തിൽ ധിഷണ, സൗഹൃദം, ആസാദിന്റെ സ്വപ്ന രാജ്യം എന്ന വിഷയത്തിൽ ഡോ : ശിവദാസൻ പ്രഭാഷണം നടത്തി.

ദേശീയ വിദ്യാഭ്യാസ നയം ആന്തരീക ആശയങ്ങൾ പ്രതിഫലനങ്ങൾ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ: എം എൻ മുസ്തഫ , ഡോ. ശ്യാംകുമാർ , ശഫീഖ് സിദ്ധീഖി സംബന്ധിച്ചു. രാജ്യത്തിന്റെ വർത്തമാനം പൗരന്റെ ഭാവി എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ കെ പി സി സി സെക്രട്ടറി എം ലിജു , ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി കെ സനോജ്, കെ ബി ബഷീർ സംസാരിച്ചു. മാധ്യമങ്ങൾ ഭരണകൂടമുഖ പത്രമാകുമ്പോൾ ജനാധിപത്യത്തിന് എന്ത് സംഭവിക്കുന്നു. എന്ന വിഷയത്തിൽ മാധ്യമ പ്രവർത്തകരായ ആർ രാജഗോപാൽ , രാജീവ് ശങ്കരൻ സംസാരിച്ചു.

Advertisment