Advertisment

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ വെച്ച സംഭവം ; തലശ്ശേരിയിൽ പ്രതി എത്തിയത് മൂന്ന് ദിവസം മുന്‍പ്, ട്രെയിൻ കത്തിച്ചത് തീപ്പെട്ടി ഉപയോ​ഗിച്ച്

New Update

publive-image

Advertisment

കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ വെച്ചത് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗർ തന്നെയെന്ന് ഐജി നീരജ് ഗുപ്ത. മൂന്ന് ദിവസം മുന്‍പാണ് പ്രതി തലശേരിയില്‍ എത്തിയത്. അവിടെ നിന്നും കാല്‍ നടയായാണ് കണ്ണൂരിലെത്തിയത്.  40കാരനായ പുഷന്‍ജിത് സിദ്ഗർ മുൻപ് കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്നു അതിന് ശേഷമാണ് കേരളത്തിൽ വന്നത്.

ഭിക്ഷയെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണ് ട്രെയിനിന് തീ വെക്കാന്‍ കാരണമെന്ന് പ്രതി മൊഴി നല്‍കിയതായും ഐജി പറഞ്ഞു. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് ഐജി വ്യക്തമാക്കി.

പ്രതിക്ക് ബീഡി വലിക്കുന്ന സ്വഭാവമുണ്ട്. അതിനായി സൂക്ഷിച്ച തീപ്പെട്ടി ഉപയോ​ഗിച്ചാണ് ഇയാള്‍ ട്രെയിനില്‍ തീവെച്ചിരിക്കുന്നതെന്നും ഐജി പറഞ്ഞു. എലത്തൂർ തീവെപ്പ് കേസുമായി ഇതിന് ബന്ധമില്ല. ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങുകയാണെന്നും ഐജി പറഞ്ഞു.

ട്രെയിനിലെ സീറ്റ് കുത്തിക്കീറിയ ശേഷം തീയിട്ടു എന്നാണ് ഇയാള്‍ പറയുന്നത്.  ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലും ലഭിച്ച വിവരം. ഇന്നലെ പുലര്‍ച്ചെ 1.25ന് റെയില്‍വേ ജീവനക്കാരനാണു ട്രെയിനില്‍ തീ കണ്ടത്. 1.35ന് അഗ്‌നിരക്ഷാസേനയെത്തി ഒരു മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്.

ആളപായമോ പരുക്കോ ഇല്ല. തീയിട്ട കോച്ച് കിടന്ന ട്രാക്കില്‍ നിന്ന് 100 മീറ്റര്‍ അപ്പുറത്താണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ ടാങ്ക്. ഇവിടേക്കു തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു തീയിടുന്നത്. ഏപ്രില്‍ രണ്ടിനു രാത്രി ഓടിക്കൊണ്ടിരിക്കെ എലത്തൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ 2 കോച്ചുകളില്‍ അക്രമി തീയിട്ടതിനെത്തുടര്‍ന്ന് 3 പേര്‍ മരിച്ചിരുന്നു.

Advertisment