തിരുവനന്തപുരം: ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് പി.ആർ. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഡപ്യൂട്ടി ഡയറക്ടറാണു ശ്രീജേഷ്.
വിവരം ശ്രീജേഷിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നിരവധി ഊഹാപോഹങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ കേരളത്തിൽ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നത് മന്ത്രിസഭയാണ്. അത് അറിയാതെയാണ് പലരും വിമർശനം ഉന്നയിക്കുന്നത്. ഭാവിയിലും ഇത്തരം തീരുമാനം എടുക്കുക മന്ത്രിസഭയായിരിക്കും. ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റു കായിക താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്‍. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്‍റെ മിന്നും പ്രകടനമായിരുന്നു.
ശ്രീജേഷ് ഉള്‍പ്പെടെ ഒമ്പത് മലയാളികളാണ് ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്തത്. ലോങ് ജമ്പില്‍ എം ശ്രീശങ്കര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എംപി ജാബിര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി ഇര്‍ഫാന്‍, 4x400 മീറ്റര്‍ പുരുഷ റിലേയില്‍ മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മ്മല്‍ ടോം, അമോജ് ജേക്കബ്, 4x400 മീറ്റര്‍ പുരുഷ റിലേയില്‍ മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മ്മല്‍ ടോം, അമോജ് ജേക്കബ്, 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ അലക്‌സ് ആന്റണി, നീന്തലില്‍ സജന്‍ പ്രകാശ് എന്നിവരാണ് ടോക്യോയില്‍ മത്സരിച്ച മലയാളികള്‍.