പത്തനംതിട്ട: സാധാരണ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമാക്കി മാറ്റുവാൻ കേരളത്തിൽ നിയമ നിർമ്മാണം നടത്തണം എന്നാവശ്യം ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജുവിന് കോന്നി അട്ടച്ചാക്കൽ നിവാസി നിവേദനം നൽകി. അട്ടച്ചാക്കൽ തലപ്പള്ളിൽ വീട്ടിൽ ജേക്കബ് ഫിലിപ്പാണ് നിവേദനം നൽകിയത്.
ഓട്ടോമോട്ടീവ് റിസർച്ച് അസ്സോസിയേഷൻ ഓഫ് ഇന്ത്യ അംഗീകരിച്ച കൺവേർഷൻ കിറ്റുകൾ ഉപയോഗിച്ച് പെട്രോൾ - ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമായി മാറ്റുന്നത് സംബന്ധിച്ചാണ് നിവേദനം നൽകിയത് ' എന്നു ജേക്കബ് ഫിലിപ്പ് പറഞ്ഞു.
പ്രകൃതിദത്ത ഇന്ധനങ്ങളായ പെട്രോളിനും ഡീസലിനും ദിനപ്രതി ഉണ്ടാകുന്ന വില വർദ്ധനവ് മൂലം സാധാരണക്കാരുടെ ജീവിതം നിലവിൽ ദുസഹമാക്കുകയാണ്. കൂടാതെ പുതുതലമുറ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും വളരെ അധികമാണ്.
നിലവിൽ പെട്രോൾ - ഡീസൽ വാഹനങ്ങൾ ഗ്യാസ് ഇന്ധനമാക്കി പ്രവർത്തിക്കുന്നതിന് നിയമപരമായ അനുമതി സംസ്ഥാനത്ത് പ്രാബല്യത്തിൽ ഉണ്ട്. ഓട്ടോമോട്ടീവ് റിസർച്ച് അസ്സോസിയേഷൻ ഓഫ് ഇന്ത്യ അംഗീകരിച്ച കൺവേർഷൻ കിറ്റുകൾ ഉപയോഗിച്ച് പെട്രോൾ - ഡീസൽ വാഹനങ്ങൾ ഇലക്ട്രിക്ക് വാഹനമായി മാറ്റുന്നതിന് കേരളത്തിൽ മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ അനുമതി കേരളത്തിലെ വാഹന ഉടമകൾക്ക് കൊടുക്കണമെന്നും, ആവശ്യമായപക്ഷം ഈ വിഷയത്തിൽ നിയമ നിർമ്മാണം നടത്തണമെന്നും ആണ് നിവേദനത്തിൽ ഉള്ളത്.
വൻ ബാധ്യതയില്ലാതെ വാഹനങ്ങൾ പൊതുജനങ്ങൾക്ക് സാമ്പത്തിക ക്ലേശം കൂടാതെ ഇലക്ട്രിക്ക് വാഹനങ്ങളാക്കി മാറ്റുവാൻ സാധിക്കും. കൂടാതെ പരിസ്ഥിതി സൗഹാർദ്ധപരമായ ഈ പദ്ധതി സമൂഹത്തിൽ ചെലുത്തപ്പെടാൻ സാധ്യതകളായ സാമ്പത്തിക - തൊഴിൽ - സാമൂഹിക സ്വാധീനത്തയും , സംജാതമാക്കുന്ന ഇതര ഫലപ്രാപ്തികളെകുറിച്ചും വിശദമായി പഠിക്കുന്നതിനും ഈ വിഷയം ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും ഒരു വിദഗ്ധ സമതിയെ നിയോഗിക്കണമെന്നും ജേക്കബ് ഫിലിപ്പ് നിവേദനത്തിലൂടെ ആവശ്യം ഉന്നയിച്ചു .