ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര വീഴ്ച. ഐസിയുവിൽ കിടന്ന രോഗി മരിച്ചത് ബന്ധുക്കളെ അറിയിച്ചത് നാലുദിവസത്തിന് ശേഷം. ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പൻ ആണ് മരിച്ചത്. 55 വയസായിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയിൽ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നു. ഈ മാസം ഏഴിനാണ് തങ്കപ്പനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചത്. രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ഐസിയുവിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച് നാല് ദിവസം കഴിഞ്ഞുവെന്ന് പറയുന്നത്.
ഇന്നലെയും സമാന പരാതി ഉയർന്നിരുന്നു. ഹരിപ്പാട് സ്വദേശി ദേവദാസാണ് കഴിഞ്ഞ ദിവസം കൊറോണ വന്ന് മരിച്ചത്. ഇയാളുടെ മരണം രണ്ട് ദിവസത്തിന് ശേഷമാണ് ബന്ധുക്കൾ അറിഞ്ഞതെന്ന പരാതി ഉയർന്നിരുന്നു.
മരിച്ചയാളുടെ ഭാര്യ ആശുപത്രി വാർഡിലുണ്ടായിരുന്നിട്ടും അറിയിക്കാതിരുന്നത് വലിയ വീഴ്ചയെന്നായിരുന്നു ആരോപണം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സമാനമായ സംഭവം വീണ്ടും നടക്കുന്നത്.