കണ്ണൂർ: ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള വനിതകളെ ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം അറസ്റ്റ് ചെയ്തത് നിർണായക നീക്കങ്ങളിലൂടെ. ആറ് മാസക്കാലത്തെ നിരീക്ഷണത്തിനൊടുവിലായിരുന്നു ഇവരുടെ അറസ്റ്റ്. കൊച്ചിയിലെ എൻഐഎ യൂണിറ്റിനെപോലും അറിയിക്കാതെയായിരുന്നു ഡൽഹി സംഘം കേരളത്തിൽ എത്തി വനിതകളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്, എന്നത് ഓരോ നീക്കവും അതീവ കരുതലോടെയായിരുന്നു എന്ന് വ്യക്തമാക്കുന്നു.
ഇന്നലെയാണ് ഭീകര സംഘടനയുമായി ബന്ധമുള്ള മിസ സിദ്ദിഖ്, ഷിഫ ഹാരിസ് എന്നിവരെ എൻഐഎ കണ്ണൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരുടെകൂട്ടാളിയായ മുസാദ് അൻവറിന്റെ പക്കൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ ഇയാളുടെ പക്കൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ താണയിലെ ഇവരുടെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.
ഇവിടെ നിന്നും യുവതികളുടെ ഭീകര ബന്ധം വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചതോടെ എൻഐഎ നിരീക്ഷണം ആരംഭിച്ചു. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ സമൂഹമാദ്ധ്യമത്തിൽ ഗ്രൂപ്പുണ്ടാക്കിയായിരുന്നു യുവതികൾ ഭീകര സംഘടനയ്‌ക്കായി ആശയങ്ങൾ പ്രചരിപ്പിച്ചത്. ടെലിഗ്രാം, ഹൂപ്പ്, ഇൻസ്റ്റഗ്രാം എന്നിവയായിരുന്നു ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നത്.
ഇതിന് പുറമേ കണ്ണൂരിൽ താമസിച്ച് കേരളത്തിലടക്കം ഭീകര സംഘടനയ്‌ക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്റുമാരാണ് ഇവരെന്നും എൻഐഎ കണ്ടെത്തി.