മലപ്പുറം: ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച മുസ്ലീം ലീഗ് നടപടിയിൽ പ്രതിഷേധിച്ച് ഹരിതയുടെ കോളേജ് യൂണിറ്റുകളും പ്രവർത്തനം നിർത്തി. പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ജില്ല കമ്മിറ്റികൾ സംസ്ഥാന നേതാക്കളെ അറിയിക്കും. എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ നവാസും, വി. അബ്ദുൾ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്.
എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും വനിതകമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ പേരിലാണ് ഹരിതയ്‌ക്കെതിരെ ലീഗ് നടപടി സ്വീകരിച്ചത്.
ഹരിത നേതാക്കളുടെ പരാതിയിന്മേൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസെടുത്ത പോലീസ് വനിത നേതാക്കളുടെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും. ഹരിത ലീഗിന്റെ പോഷക സംഘടനയല്ലെന്ന് വനിത ലീഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുസ്ലീം ലീഗിന് ഹരിത നൽകിയ പരാതിയെക്കുറിച്ചോ അന്വേഷണത്തെ കുറിച്ചോ അറിയില്ല. ക്യാമ്പസ് പ്രവർത്തനത്തിനായി ഉണ്ടാക്കിയ താത്കാലിക സംവിധാനമാണ് ഹരിത. ക്യാംപസുകൾക്ക് പുറത്ത് വനിത ലീഗ് മതിയെന്നും ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു.