തൃശൂർ : ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി കൊടി സുനിയുടെ സെല്ലിൽനിന്ന് മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. വിയ്യൂർ സെൻട്രൽ ജയിലിൽ വെള്ളിയാഴ്ചയാണ് സംഭവം.
ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുന്നതിനിടെയാണ് പിടികൂടിയത്. കത്രിക, മൊബൈൽ ചാർജർ എന്നിവയും കണ്ടെടുത്തു. ഫോൺ എവിടെനിന്ന് കിട്ടിയതാണെന്നത് സംബന്ധിച്ച് ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിയ്യൂർ പോലീസും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. കൊറോണ മാനദണ്ഡങ്ങൾ പ്രകാരം ഇപ്പോൾ തടവുകാരെ പുറത്തേക്ക് കൊണ്ടുപോകുന്നില്ല. അതിനാൽ, ജയിൽ അധികൃതർക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നേക്കും.
ഇന്റർനെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാർട് ഫോണുകൾ, ഇവ ചാർജ് ചെയ്യാനുള്ള രണ്ടു പവർ ബാങ്കുകൾ, ഡേറ്റ കേബിളുകൾ, മൂന്നു സിം കാർഡുകൾ ഉൾപ്പെടെ കൊടി സുനിയുടെ സെല്ലിൽ നിന്നും ജയിലറുടെ നേതൃത്വത്തിലുള്ള സംഘം നേരത്തേയും റെയ്ഡിൽ പിടിച്ചിരുന്നു.