മലപ്പുറം: വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ നാല് പേരെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേരളത്തിലുടനീളം നിരവധി പേർ ഇവരുടെ വലയിൽ വീണതായി പൊലീസ് പറഞ്ഞു.
തമിഴ്നാട് തെങ്കാശി സ്വദേശി വീരകുമാർ, കോട്ടയം സ്വദേശി സരുണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ജിബിൻ, പത്തനംതിട്ട റാന്നി സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 15 മുബൈൽ ഫോണും 16 എടിഎം കാർഡും ആഡംബര കാറും പൊലീസ് പിടിച്ചെടുത്തു. ബത്ലഹേം അസോസിയേറ്റസ് എന്ന വ്യാജ മേൽവിലാസത്തിലായിരുന്നു സംഘത്തിന്റെ പ്രവർത്തനം.
കുറഞ്ഞ പലിശക്ക് ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷകണക്കിന് പേർക്ക് ഫോണിൽ സന്ദേശമയച്ചായിരുന്നു പ്രതികൾ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പിന്നീട് മുദ്രപേപ്പർ, സർവീസ് ചാർജ് തുടങ്ങി വിവിധ പേരുകളിൽ ഇടപടുകാരിൽ നിന്ന് പണം തട്ടും. ഉന്നത വിദ്യാഭ്യാസം നേടിയ പ്രതികൾ ആഡംബര ജീവിതത്തിന് വേണ്ടിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ മാത്രം 18 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. 16 വ്യാജ ബാങ്ക് അകൗണ്ടകളാണ് തട്ടിപ്പിന് വേണ്ടി പ്രതികൾ ഉണ്ടാക്കിയത്. മലയാളികളടക്കം നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.