തിരുവനന്തപുരം: മൂന്നാം തരംഗ സാധ്യത നിലനിൽക്കുന്ന കേരളത്തിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധർ. ഓണം ഉൾപ്പെടെ ആഘോഷങ്ങൾ, മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യം ഇവ നിലനിൽക്കുന്നതിനാൽ പ്രതിദിന രോഗികളുടെ എണ്ണം നിലവിലെ പ്രതിദിന വർധനയുടെ മൂന്നുമുതൽ നാലിരട്ടി വരെ ആകാമെന്നാണ് മുന്നറിയിപ്പ് .
അങ്ങനെ വന്നാൽ 40000 മുതൽ 60000 ന് മുകളിൽ വരെ പ്രതിദിന രോഗികളുണ്ടാകും. നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ആശുപത്രി സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാനാകുന്ന തരത്തിലേ ഗുരുതര രോഗികൾ ഉണ്ടാകാൻ സാധ്യതയുള്ളുവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് ആശ്വാസകരമാണ്.
ഐസിയു വെന്റിലേറ്റർ എന്നിങ്ങനെയുള്ള അതി തീവ്ര പരിചരണം എന്നതിനേക്കാൾ ഓക്സിജൻ നൽകിയുള്ള ചികിൽസയാകും കൂടുതൽ വേണ്ടി വരിക. അതിനാൽ തന്നെ ഓക്സിജൻ കിടക്കകളുടെ എണ്ണംപരമാവധി കൂട്ടണമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു. സംസ്ഥാനത്ത് ഇപ്പോൾ 870 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരമുണ്ട്.
മലപ്പുറം , തൃശൂർ ,എറണാകുളം , കോഴിക്കോട് ജില്ലകളിലാണ് നിലവിൽ രോഗ ബാധിതർ ഉള്ളത്. ഈ ജില്ലകളിൽ അതീവ ജാഗ്രത തുടരണമെന്നാണ് നിർദേശം. ഇവിടങ്ങളിൽ വാസ്കിൻ പരമാവധിപേരിൽ എത്തുന്നുണ്ടെന്ന് ആരോഗ്യതദ്ദേശ വകുപ്പുകൾ ഉറപ്പാക്കണം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷം വരെ കൂട്ടണമെന്നും ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു.
സമ്പർക്ക വ്യാപനം ഒഴിവാക്കാൻ സമ്പർക്കപട്ടിക തയാറാക്കുന്നത് ശക്തമാക്കുകയും നിരീക്ഷണം കർശനമാക്കുകയും ചെയ്യണം. ഇതിന് ആരോഗ്യവകുപ്പ് തന്നെ മേൽനോട്ടം വഹിക്കണമെന്ന നിർദേശവും ഉണ്ട്. വാക്സിനേഷന് പരമാവധി വേഗം കൂട്ടണം.
പ്രായാധിക്യമുളളവരിൽ രണ്ടാം ഡോസ് അതിവേഗം എത്തിക്കാനുളള നടപടി ഉണ്ടാകണം. വീടുകളിൽ ചെന്ന് വാക്സിനേഷൻ നൽകുന്ന പ്രവർത്തനം ത്വരിതപ്പെടുത്തണം. കുട്ടികളിലെ വാക്സിനേഷനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന നിർദേശവും ഉണ്ട്.