തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കെത്തിക്കാനാണ് തീരുമാനം. സമ്പർക്ക വ്യാപനം കണക്കിലെടുത്ത് സമ്പർക്ക പട്ടിക തയാറാക്കൽ കർശനമാക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
മൂന്നാം തരംഗ സാധ്യത മുന്നിൽ നിൽക്കുന്നതിനാൽ വാക്സിനേഷൻ പരമാവധി കൂട്ടും. 60 വയസിന് മുകളിലുള്ളവരിൽ ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കണമെന്നാണ് നിർദേശം. അവധി ദിവസങ്ങളിൽ വാകസിനേഷന്റെ എണ്ണം കുറഞ്ഞിരുന്നു.
ഇത് വരും ദിവസങ്ങളിൽ കൂട്ടാനാണ് തീരുമാനം. പൊതു ഇടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കും. അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണ്ടതിനാൽ മാനദണ്ഡങ്ങളിലെ വീഴ്ച അനുവദിക്കാനാകില്ലെന്ന് യോഗം വിലയിരുത്തി.
ആശുപത്രികളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം പരമാവധി വർധിപ്പിക്കാനും തീരുമാനമായി. നിലവിൽ ഓക്സിജൻ കരുതൽ ശേഖരമുണ്ട്. ആവശ്യം വന്നാൽ കർണാടകയെക്കൂടി ആശ്രയിക്കാനുള്ള തീരുമാനവുമുണ്ട്. ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. കുഞ്ഞുങ്ങൾക്കായുള്ള ഐസിയു സംവിധാനങ്ങളും പൂർണതോതിൽ സജ്ജമാക്കിവരികയാണ്