കൊല്ലം: കളിക്കുന്നതിനിടെ പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ സേഫ്റ്റി പിൻ കുടുങ്ങി. അപൂർവ ശസ്ത്രക്രിയയിലൂടെ പിൻ പുറത്തടുത്തു. കൊല്ലം കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീൻ സുലേഖ ദമ്പതികളുടെ കുഞ്ഞിന്റെ തൊണ്ടയിലാണ് സേഫ്റ്റി പിൻ കുടുങ്ങിയത്.
കുഞ്ഞിന് വായ അടക്കാൻ സാധിക്കാതെ നിർത്താതെ കരഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സേഫ്റ്റി പിൻ പുറത്തെടുക്കാൻ സാധിച്ചില്ല. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്ന് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ലാറിംഗോസ്‌കോപ്പി എന്ന അപൂർവ ശസ്ത്രക്രിയയിലൂടെയാണ് പിൻ പുറത്തെടുത്തത്.
സേഫ്റ്റി പിന്നിന്റെ മുകൾ ഭാഗം മൂക്കിന്റെ പിന്നിലേക്കും കൂർത്ത താഴ് ഭാഗം ശ്വാസനാളത്തിന്റെ മുകളിലുമായാണ് തറച്ചിരുന്നത്. ഇതിനാലാണ് കുഞ്ഞിന് വായ അടക്കാൻ സാധിക്കാതെയായത് എന്ന് ചികിത്സിച്ച വിദഗ്ധ ഡോക്ടർമാർ അറിയിച്ചു.