പോത്തൻകോട്: പോലീസ് ജീപ്പ് കാറിലിടിച്ച് നിയമവിദ്യാർത്ഥിനി മരിച്ചു. ദേശീയപാതയിൽ കോരാണി കാരിക്കുഴി വളവിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കാറിൽ ഇടിച്ചുകയറുകയായിരുന്നു. കൊല്ലം ആശ്രാമം സ്വദേശിനി അനൈന (21) യാണു മരിച്ചത്.
തിരുവനന്തപുരം ശ്രീകാര്യം മൈത്രി നഗർ വന്ദനം ഹൗസിൽ വാടകയ്‌ക്കു താമസിച്ചുവരികയായിരുന്നു അനൈനയുടെ കുടുംബം. ലോ കോളജ് മൂന്നാം വർഷ വിദ്യാർത്ഥിനികൂടിയാണ് അനൈന .കാർ ഓടിച്ചിരുന്ന സഹോദരൻ അംജിത്തിനെയും മാതാപിതാക്കളായ സജീദിനെയും റജിയെയും പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അംജിത്തിന്റെ പെണ്ണുകാണൽ ചടങ്ങിന് തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കു പോകുകയായിരുന്നു കുടുംബം. കാറിന്റെ പിൻസീറ്റിൽ വലതു ഭാഗത്തായിരുന്നു അനൈന. എതിർ ദിശയിൽ അമിതവേഗത്തിൽ വന്ന ചിറയിൻകീഴ് സ്റ്റേഷനിലെ പോലീസ് ജീപ്പ് ദേശീയപാതയിലെ കുഴിയിൽ വീണു നിയന്ത്രണം വിട്ട് കാറിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ അനൈന സംഭവസ്ഥലത്തു തന്നെ മരിച്ചു. അനൈനയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. സജീദ് നേരത്തേ വിദേശത്തായിരുന്നു. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ് അംജിത്ത്
ഇടിയുടെ ആഘാതത്തിൽ മൂന്നു വട്ടം കരണം മറിഞ്ഞാണു ജീപ്പ് നിന്നത്. ജീപ്പ് ഓടിച്ചിരുന്ന 16-ാം മൈൽ പൊയ്കയിൽ അഹമ്മദ് വലിയകുന്ന് ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന കോരാണി സ്വദേശി ഷംസീർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.