മലപ്പുറം: എംഎസ്എഫിന്റെ വനിതാ പോഷക സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ലീഗ് ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.
നിലവിലുണ്ടായിരുന്ന സമിതി കാലാവധി കഴിഞ്ഞതാണെന്നും അദ്ദേഹം അറിയിച്ചു. എംഎസ്എഫ് നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതി പിൻവലിക്കാൻ തയ്യാറാകാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ലീഗിന്റെ നടപടി. നേരത്തേ ഹരിത സംസ്ഥാന കമ്മിറ്റിയെ ലീഗ് മരവിപ്പിച്ചിരുന്നു.
പ്രശ്‌നം പരിഹരിക്കാൻ നടത്തിയ ചർച്ചയിൽ ഹരിത നേതാക്കൾ വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാകാതെ വന്നതോടെയാണ് മരവിപ്പിക്കൽ നടപടി ഉണ്ടായത്. ഹരിതയുടെ നീക്കം കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
എംഎസ്എഫ് ഭാരവാഹികൾക്കെതിരെ ഹരിതയിലെ പത്ത് പെൺകുട്ടികളാണ് വനിതാ കമ്മിഷന് പരാതി നൽകിയത്. എംഎസ്എഫ് യോഗത്തിൽ വനിതാ പ്രവർത്തകരെ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം.