തിരുവനന്തപുരം: എടാ, എടീ, നീ വിളികൾ വേണ്ടെന്ന് പോലീസ് ഡിജിപിയുടെ സർക്കുലർ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഡിജിപി അനിൽ കാന്ത് സർക്കുലർ ഇറക്കിയത്. പോലീസുകാരുടെ പെരുമാറ്റ രീതി സ്‌പെഷ്യൽ ബ്രാഞ്ച് സൂക്ഷ്മമായി നിരീക്ഷിക്കും. മോശം പെരുമാറ്റം ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.
പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറണം. സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ പറയുന്നു. പൊതു ജനങ്ങളുമായി ഇടപഴകുമ്പോൾ മാന്യമായും വിനയത്തോടെയും പെരുമാറണം.
പോലീസിന്റെ എടാ, എടീ വിളികൾ കീഴ്‌പ്പെടുത്താനുള്ള കൊളോണിയൽ മുറയുടെ ശേഷിപ്പാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. സംസ്‌കാരമുള്ള സേനയ്‌ക്ക് ഇത്തരം പദപ്രയോഗങ്ങൾ ചേർന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ചേർപ്പ് എസ്‌ഐ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ആരോപിച്ച് തൃശൂർ സ്വദേശി ജെ.എസ് അനിൽ നൽകിയ ഹർജി തീർപ്പാക്കിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമർശം. പോലീസ് ജനങ്ങളെ എടാ എടീ എന്നടക്കം വിളിക്കുന്നത് ഭരണഘടനാപരമായ ധാർമികതയ്‌ക്കും രാജ്യത്തിന്റെ മനസാക്ഷിക്കും വിരുദ്ധമാണ്.
സ്വീകാര്യമായ പദങ്ങൾ ഉപയോഗിച്ച് ജനങ്ങളെ സംബോധന ചെയ്യാനും അല്ലാത്ത പദങ്ങൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശിക്കാനും പോലീസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് ജയിൽ ഡിജിപി ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.