തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട സുജേഷ് കണ്ണാട്ടിനെ കാണാനില്ല. വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ മുതല്‍ മൊബൈല്‍ ഫോണിലും സുജേഷിനെ കിട്ടുന്നില്ല. സിപിഎമ്മില്‍ നിന്ന് സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയിരുന്നു.
ശനിയാഴ്ച ഉച്ചയോടെ സുജേഷിനെ കാണാതായെന്നും ഇതുവരെ വീട്ടിലെത്തിയിട്ടില്ലെന്നും സുജേഷിന്റെ സഹോദരൻ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ സുജേഷ് ഏറെക്കാലമായി നിയമ പോരാട്ടം നടത്തുകയായിരുന്നു. ബാങ്കിനു മുന്നിലെ റോഡിൽ സുജേഷ് നടത്തിയ ഒറ്റയാൾ സമരത്തോടെയാണു ബാങ്ക് വിവാദം ശ്രദ്ധ നേടിയത്.
പാർട്ടിയിൽ ഉള്ളവർ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം വഹിക്കുന്നു എന്ന് സിപിഎം ബ്രാഞ്ച് യോഗത്തിൽ ഉൾപ്പെടെ അദ്ദേഹം ശക്തമായ രീതിയിൽ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പാർട്ടിയിൽ ഒറ്റപ്പെട്ടിരുന്നു. രണ്ട് മാസം മുമ്പായിരുന്നു അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.