തിരുവനന്തപുരം : കിളിമാനൂർ കൊട്ടാരം കുടുംബാംഗത്തിന്റെ വീട്ടിൽ നിന്ന് 150 വർഷത്തിലേറെ പഴക്കമുള്ള പുരാവസ്തുവകകൾ മോഷണം പോയി. റിട്ട. അധ്യാപിക പത്മകുമാരിയുടെ അയ്യപ്പൻകാവ് പത്മവിലാസ് പാലസ് പൂജ മുറിയിൽ സൂക്ഷിച്ചിരുന്ന 70, 45, 30 കിലോ വീതം തൂക്കമുള്ള വാർപ്പുകൾ, ഉരുളികൾ, നിലകാത്, ചട്ടി, ഭരണി, ചീനഭരണി എന്നിവയാണ് മോഷണം പോയത്.
മോഷണം പോയ പാത്രങ്ങൾ കിളിമാനൂർ കൊട്ടാരത്തിൽ നിന്നു പാരമ്പര്യമായി കിട്ടിയതാണ് . വെള്ളോടിൽ നിർമിച്ച പാത്രങ്ങളിൽ കിളിമാനൂർ കൊട്ടാരം, ചിത്തിര ഭരണി എന്ന് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. വീടിന്റെ തെക്ക് ഭാഗത്തെ വാതിൽ പൊളിച്ച് അകത്തു കയറിയായിരുന്നു മോഷണം.
ആൾതാമസം ഇല്ലാതെ അടച്ചിട്ടിരുന്ന വീട്ടിൽ ഒരാഴ്ച മുൻപ് നടന്ന മോഷണം കഴിഞ്ഞ ദിവസമാണ് വീട്ടുടമ അറിയുന്നത്. മോഷണം നടന്ന വീടിന് സമീപത്തെ ഗോപാലകൃഷ്ണ ശർമയുടെ പൂട്ടിയിട്ട വീട്ടിലും മോഷണ ശ്രമം നടന്നിരുന്നു. ഇത് അറിഞ്ഞ് പത്മകുമാരി തന്റെ പഴയ വീട്ടിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് ഓട്ടുപാത്രങ്ങളും സാധനങ്ങളും കവർച്ച ചെയ്തത് അറിയുന്നത്. കിളിമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു.