സ്‌കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) ന്റെ യൂണിഫോം കോഡിൽ ഹിജാബും ഫുൾ സ്ലീവും അനുവദിക്കണമെന്ന് എസ്.ഐ.ഒ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നിലവിലെ സർക്കുലർ അനുസരിച്ച് എസ്.പി.സി യൂണിഫോമിന്റെ ഒപ്പം ഫുൾ സ്ലീവും ഹിജാബും ധരിക്കാൻ അനുമതിയില്ല. ഇത് വിദ്യാർഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്.
എസ്.പി.സി കേഡറ്റ് ആകണം എന്ന് ആഗ്രഹിക്കുന്ന ഒരു വിദ്യാർഥിക്ക് തന്റെ വിശ്വാസം ഉപേക്ഷിക്കാതെ തന്നെ അതിന്റെ ഭാഗമാവാൻ സാധിക്കണം. ഈ വിഷയം സംബന്ധിച്ച് കുറ്റ്യാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിനി മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും നൽകിയ പരാതി പരിഗണിച്ച് കൊണ്ട് കേരള സർക്കാർ പുറത്തിറക്കിയ 29.05.2010 ലെ GO (P) No. 121/2010/Home നമ്പർ സർക്കുലർ പിൻവലിക്കുകയും ഹിജാബും ഫുൾസ്ലീവും ധരിക്കാനുള്ള അനുമതി നൽകി കൊണ്ട് പരിഷ്കരിച്ച് പുറത്തിറക്കുകയും ചെയ്യണം.
സംസ്ഥാനത്തെ മുസ്‌ലിം വിദ്യാർത്ഥിനികളെ ബാധിക്കുന്ന ഒരു പ്രശ്നം എന്ന നിലക്ക് സമർപ്പിക്കപ്പെട്ട റിട്ട് പരിശോധിക്കുന്ന സമയത്ത് എസ്.പി.സി പോലുള്ള സംവിധാനങ്ങൾ നിർബന്ധിതമല്ലാത്തതിനാൽ ഇടപെടാനാവില്ല എന്ന കേരള ഹൈക്കോടതിയുടെ വിധി ദൗർഭാഗ്യകരമാണ്.
ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ നവാഫ് പാറക്കടവ്, റഹീം കെ.സി, ഷഫാഖ് കക്കോടി, മിൻഹാജ് ചെറുവറ്റ എന്നിവർ സംസാരിച്ചു.