കൊച്ചി: കലൂരിൽ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു നിർമ്മാണ തൊഴിലാളി മരിച്ചു. ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയായ ധൻപാൽ നായ്ക്കാണ് മരിച്ചത്. സ്ലാബിനിടയിൽപ്പെട്ട് കുടുങ്ങിക്കിടന്ന മറ്റ് രണ്ടുപേരെ സാരമായ പരിക്കുകളോടെ രക്ഷപ്പെടുത്തി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
മൂവരും ആന്ധ്ര ചിറ്റൂർ സ്വദേശികളാണ്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഓട നിർമ്മാണത്തിൽ ഏർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഓട വെട്ടുന്നതിനിടെ സമീപത്തുണ്ടായിരുന്ന മതിൽ ഇവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. കാലപ്പഴക്കം കാരണം മതിൽ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.