കൊല്ലം : കൊല്ലത്തെ തെരഞ്ഞെടുപ്പ് തോൽവിയിൽ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. 7 അംഗങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് നടപടി.
സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആർ വസന്തൻ, എൻഎസ് പ്രസന്നകുമാർ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി.
മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ഭർത്താവും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ബി തുളസീധരക്കുറുപ്പടക്കം അഞ്ച് നേതാക്കളെ താക്കീത് ചെയ്യാനും ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിയമിച്ച രണ്ടംഗ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. ജില്ലാ നേതാക്കൾക്കെതിരെ കടുത്ത നടപടി വേണമെന്നാണ് അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്തത്. എന്നാൽ പാർട്ടി സമ്മേളന കാലമായതിനാൽ കടുത്ത നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.