തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പട്ടികയില്‍ ഇനിയുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ നടക്കും. ചില നേതാക്കളെ ഉള്‍പ്പെടുത്തണമെന്നുള്ള ഗ്രൂപ്പുകളുടെ പിടിവാശിയും ചിലരെ ഒഴിവാക്കണമെന്ന നിര്‍ബന്ധവുമാണ് പട്ടികയെ തര്‍ക്കത്തിലേക്ക് നയിച്ചത്. എഐസിസിയിലെ ഉന്നതന്‍ നല്‍കിയ പേരുകള്‍ ഉള്‍പ്പെടുത്തുന്നതിലും തര്‍ക്കം തുടരുകയാണ്.
എ ഗ്രൂപ്പ് നല്‍കിയ പട്ടികയില്‍ നിന്നും പ്രധാനമായും കെ ശിവദാസന്‍ നായര്‍, അബ്ദുള്‍ മുത്തലിബ്, സോണി സെബാസ്റ്റ്യന്‍, ആര്യാടന്‍ ഷൗക്കത്ത്, ജോസഫ് ടാജറ്റ് എന്നിവരാണ് ഭാരവാഹി പട്ടികയിലുള്ളത്. വിപി സജീന്ദ്രനെ വൈസ് പ്രസിഡന്റായും പരിഗണിക്കും.
ഐ ഗ്രൂപ്പിന്റെ ലിസ്റ്റിലെ പ്രധാന പേരുകാര്‍ ഇവരാണ്. എഎ ഷുക്കൂര്‍, പിടി അജയമോഹന്‍, എസ് അശോകന്‍, നീലകണ്ഠന്‍ കാസര്‍കോട്, ജ്യോതി കുമാര്‍ ചാമക്കാല. ഐ ഗ്രൂപ്പിനൊപ്പം ഒരു സാമുദായിക നേതാവിന്റെ കൂടി പിന്തുണയോടെ വിഎസ് ശിവകുമാര്‍ എന്നിവരുമുണ്ട്.
ദീപ്തി മേരി വര്‍ഗീസ്, പഴകുളം മധു, പിഎം നിയാസ്, യു രാജീവന്‍, എംപി വിന്‍സെന്റ്, നെയ്യാറ്റിന്‍കര സനല്‍ എന്നിവരുടെ പേര് മറ്റൊരു ഉന്നത നേതാവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരിയാപുരം ശ്രീകുമാറിന്റെ പേരും പട്ടികയിലുണ്ട്.
വിടി ബല്‍റാം, ഡോ. സരിന്‍, അനില്‍ അക്കര, ജ്യോതി വിജയകുമാര്‍ എന്നിവര്‍ ഗോഡ്ഫാദര്‍മാരില്ലാതെയാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. സുമ ബാലകൃഷ്ണന്റെയും എവി ഗോപിനാഥിന്റെയും, ഡി സുഗതന്റെയും പേര് കെപിസിസി അധ്യക്ഷനും നിര്‍ദേശിച്ചിരുന്നു. ഇവരൊക്കെയും പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് കരുതുന്നത്.
മുന്‍ കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ, പത്മജ വേണുഗോപാല്‍, എം ലിജു, ഇബ്രാഹിംകുട്ടി കല്ലാര്‍, നേരത്തെ പാര്‍ട്ടി വിട്ട കെ ജയന്ത് എന്നിവരെയും പരിഗണിക്കുണ്ട്. നേതാക്കള്‍ നിര്‍ദേശിച്ച ഈ പേരുകളില്‍ ചിലതില്‍ വലിയ തര്‍ക്കം തന്നെയാണുള്ളത്. കെപിസിസി ട്രഷറര്‍ സ്ഥാനത്തേക്ക് എറണാകുളത്തുനിന്നുള്ള ജമാല്‍ മണക്കാടനെ പരിഗണിക്കുന്നുണ്ട്.
ഒടുവില്‍ ലഭിക്കുന്ന സൂചന പ്രകാരം വൈസ് പ്രസിഡന്റുമാരുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ചായും ജനറല്‍ സെക്രട്ടറിമാര്‍ 20 ആയും ഉയര്‍ത്തുമെന്നാണ്. 20 പേര്‍ കെപിസിസി നിര്‍വാഹക സമിതിയിലും വരുമെന്നും വിവരമുണ്ട്. എന്തുവന്നാലും 51നു മുകളിലുള്ള കമ്മറ്റി അംഗീകരിക്കില്ലെന്ന നിലപാടിലാണ് കെ സുധാകരന്‍.