തിരുവനന്തപുരം: തെക്കൻ ജില്ലകളിലുണ്ടായ കനത്ത മഴയിൽ മരണം 23ആയി. കോട്ടയം ഇടുക്കി ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹം കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ് പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്.
ഏറ്റുമാനൂരിൽ സൈനികൻ മുങ്ങി മരിച്ചു. ജോണ സെബാസ്റ്റ്യനാണ് മരിച്ചത്. ഇതേടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 25 ആയി. ഇവിടെ നിരവധി വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്.
കൂട്ടിക്കലിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. കാണാതായ എല്ലാവരുടേയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ മരിച്ച പത്ത് പേരുടേയും ഒഴുക്കിൽപ്പെട്ട് മരിച്ച രണ്ട് പേരുടേയും മൃതദേഹമാണ് കണ്ടെടുത്തത്. കാവാലി ഒട്ടലാങ്കൽ മാർട്ടിൻ, മക്കളായ സ്‌നേഹ, സാന്ദ്ര, പ്ലാപ്പള്ളിയിൽ മുണ്ടകശേരി റോഷ്‌നി, സരസമ്മ മോഹനൻ, സോണിയ, മകൻ അലൻ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
ഒഴുക്കിൽപെട്ടാണ് ഓലിക്കൽ ഷാലറ്റ്, കുവപ്പള്ളിയിൽ രാജമ്മ എന്നിവർ മരിച്ചത്. മാർട്ടിന്റെ ഭാര്യ, അമ്മ, മകൾ എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. അതിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവർക്ക് ചികിത്സാ സഹായവും ലഭ്യമാക്കും. അടിയന്തിരമായ നാശനഷ്ടം കണക്കാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. റിപ്പോർട്ട് മന്ത്രി സഭ പരിഗണിക്കുമെന്നും ശിവൻ കുട്ടി വ്യക്തമാക്കി.