തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിന്റെ ജനാധിപത്യ ബോധവും മതേതര കാഴ്ചപ്പാടും സംഘടനാ ബോധവും വലിയ രീതിയിൽ പ്രസ്ഥാനത്തിനു മുതൽക്കൂട്ടാവേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി. സിദ്ദിഖ്.
കോൺഗ്രസ് എന്ന മഹാരാഷ്ട്രീയ പ്രസ്ഥാനം വളർത്തിയ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു എന്നദ്ദേഹം പറഞ്ഞത് തനിക്ക് അഭിമാനം തോന്നിയെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. ചെറിയാന്‍ ഫിലിപ്പുമായി നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു സിദ്ദിഖിന്റെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റ്...
"ഇന്ന് വൈകീട്ടത്തെ ചായക്ക് നല്ല രുചി തോന്നി..."
ശ്രീ ചെറിയാൻ ഫിലിപ്പുമായി ഇന്ന് വൈകീട്ട് ചായ കുടിച്ചിരുന്നത് ഒരു മണിക്കൂറോളമായിരുന്നു. പഴയകാല സംഭവങ്ങൾ അദ്ദേഹം ഓർത്തെടുത്ത പറഞ്ഞതൊക്കെ ആവേശത്തോടെ ഞാൻ കേട്ടിരുന്നു. പുലർച്ചെ എത്തുന്ന ഉമ്മൻ ചാണ്ടി നിലത്ത് പത്രം വിരിച്ച് കിടക്കുമ്പോൾ ചെറിയാനും സുഹൃത്തുക്കളും കട്ടിലിൽ കിടന്നിരുന്ന കാലം.
എ കെ ആന്റണിയുമായിട്ടുണ്ടായിരുന്ന വൈകാരിക അടുപ്പം... ലീഡർ കെ കരുണാകരനും വീട്ടുകാരുമായുള്ള വൈകാരിക ബന്ധം... ദേശീയവേദി പ്രവർത്തനങ്ങൾ... കാൽനൂറ്റാണ്ട് എന്ന പുസ്തകം കെ എസ് യ്‌വിനു വേണ്ടി എഴുതിയത്...
കുറച്ച് നാൾ മുമ്പ് പ്രതിപക്ഷ നേതാവുമായി കാറിൽ സംസാരിച്ച് യാത്ര ചെയ്യവെ 'ചെറിയാൻ ഫിലിപ്പിനെ പോലെ ഒരാളെ അപ്പുറം നിർത്തുന്നത് ശരിയല്ല, ചെറിയാനോട് ഒന്ന് സംസാരിച്ച് നോക്കണം...' എന്ന് പറഞ്ഞത് ഞാൻ ചെറിയാനെ ഓർമ്മിപ്പിച്ചപ്പോൾ അദ്ദേഹം പുഞ്ചിരിച്ചു.
കോൺഗ്രസ് എന്ന മഹാരാഷ്ട്രീയ പ്രസ്ഥാനം വളർത്തിയ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു എന്നദ്ദേഹം പറഞ്ഞത് എനിക്ക് അഭിമാന നിമിഷമായി. ചെറിയാൻ ഫിലിപ്പിന്റെ ജനാധിപത്യ ബോധവും മതേതര കാഴ്ചപ്പാടും സംഘടനാ ബോധവും വലിയ രീതിയിൽ പ്രസ്ഥാനത്തിനു മുതൽക്കൂട്ടാവേണ്ടതുണ്ട് എന്ന് തോന്നിപ്പോയി.