തിരുവനന്തപുരം: ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് നാളെ കോണ്‍ഗ്രസില്‍ ചേരും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ കണ്ടശേഷമായിരിക്കും പ്രഖ്യാപനം. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു.
2000ത്തിലാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷ സഹയാത്രികനായി വരുന്നത്. 20 വര്‍ഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിലേക്കുള്ള മടക്കം. ഇടതുപക്ഷത്തേക്ക് ചേക്കേറിയ ശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
രാജ്യസഭാ സ്ഥാനാർഥി നിർണയത്തിൽ തഴയപ്പെട്ടശേഷം സിപിഎമ്മുമായി അകന്ന ചെറിയാന് ഇത്തവണ ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനമാണ് സർക്കാർ നൽകിയത്. എന്നാല്‍ ഇതു സ്വീകരിക്കാന്‍ ചെറിയാന്‍ തയാറായില്ല. ഈയിടെ വെള്ളപ്പൊക്ക കെടുതിയുടെ പേരിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ച് ചെറിയാന്‍ ഫിലിപ് രംഗത്തെത്തിയിരുന്നു.