തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി നേതൃയോഗത്തിൽ രൂക്ഷവിമർശനം. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുതെന്ന് യോഗത്തിൽ പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു.
സിനിമ സര്‍ഗാത്മ പ്രവര്‍ത്തനമാണ്. സിനിമയെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. നേതാക്കള്‍ക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും സുധാകരൻ പറഞ്ഞു. ജോജുവിന്റെ കേസിലും ഇന്ധനവില വർധനയ്ക്കെതിരായ സമരത്തിലും യൂത്ത് കോണ്‍ഗ്രസിന് പൂർണ പിന്തുണയാണ് സുധാകരൻ അറിയിച്ചത്. ഈ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധന വിലവർദ്ധനക്കെതിരെ സമരം ശക്തമായി തുടരാനും ഇന്ന് ചേർന്ന കെപിസിസി യോഗത്തിൽ തീരുമാനമായി. സമരത്തിൻ്റെ അടുത്ത പടിയായി സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കും. സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു.