പാലക്കാട് :ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നത് സമൂഹത്തെ കൃഷിമുറ്റത്തേക്കിറക്കാൻ. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്ത കൈവരിക്കുകയും,സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയുമാണ് കൃഷി വകുപ്പിന്റെ ദൗത്യം. എല്ലാ വ്യക്തികളിലും കാർഷിക സംസ്കാരം ഉണർത്തുക എന്ന സന്ദേശമാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിലൂടെ നൽകുന്നതെന്നു കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.
വ്യക്തികൾക്കു പുറമേ കുടുംബങ്ങൾ, യുവാക്കൾ, സ്ത്രീകൾ, രാഷ്ട്രീയ–സന്നദ്ധ സംഘടനകൾ, മതസംഘടനകൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങി സമൂഹത്തിലെ മുഴുവൻ വിഭാഗങ്ങളെയും ഇതിൽ പങ്കാളിയാക്കും.
സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി 10,000 ഹെക്ടറിൽ ജൈവകൃഷി നടപ്പാക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്നത് ജൈവകൃഷി പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്ത് പുതുതായി 10,000 കർഷക ഗ്രൂപ്പുകൾ സ്ഥാപിക്കുക, എല്ലാ വീടുകളിലും പോഷകത്തോട്ടം നിർമിക്കുക എന്നിവയും കൃഷി വകുപ്പ് ലക്ഷ്യമിടുന്നു.ഞങ്ങളും കൃഷിയിലേക്ക്:പങ്കെടുക്കുന്ന മുഴുവൻ പേർക്കും കൃഷി ചെയ്യാൻ ആവശ്യമായ ഭൂമി കണ്ടെത്താൻ കൃഷി വകുപ്പ് സഹായിക്കും. വിത്തും തൈകളും നൽകും. വിസ്തൃതി/ഇനം അനുസരിച്ച് പരിപാലന മുറകൾ നിശ്ചയിച്ചു നൽകും.
വീടുകൾ, സ്കൂൾ, കോളജ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള കൃഷിക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. പച്ചക്കറി കൃഷിക്കാണ് മുൻഗണന.10000 കാർഷിക ഗ്രൂപ്പുകൾ:തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.സ്ത്രീകൾ, യുവാക്കൾ, പ്രവാസികൾ എന്നിവർ ഉൾപ്പെടുന്ന കൂട്ടങ്ങൾ (ഒറ്റയ്ക്കോ, കൂട്ടായോ) സജ്ജമാക്കും. ഓരോ കൂട്ടത്തിലും കുറഞ്ഞത് 10 അംഗങ്ങൾ ഉണ്ടായിരിക്കും. ഇപ്രകാരം ഒരു പഞ്ചായത്തിൽ കുറഞ്ഞത് ഇത്തരം 10 ഗ്രൂപ്പുകളാണ് രൂപീകരിക്കുക. നെല്ല്, പച്ചക്കറി, കിഴങ്ങു വർഗങ്ങൾ എന്നിവയിൽ ഗ്രൂപ്പുകൾ ആരംഭിക്കും. ഓരോ ഗ്രൂപ്പിലും ഒരുമിച്ചോ, പലയിടങ്ങളിലായോ കുറഞ്ഞത് 2 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യണം. കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ധനസഹായം നൽകും. തരിശു കൃഷിക്കാണ് കൂടുതൽ സഹായം. എല്ലാ വീടുകളിലും പോഷകത്തോട്ടം വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക എന്നതാണ് ലക്ഷ്യം.ആവശ്യമായ നിർദേശങ്ങൾ കൃഷി വകുപ്പ് നൽകും.