കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിച്ചുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും. കെ സുധാകരൻ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. യു ഡി എഫിന്റെ നടപടി അപലപനീയമാണെന്നും ഇപി ജയരാജൻ പറഞ്ഞു.
സുധാകരനെതിരെ കേസെടുക്കണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു. ഇതിനെതിരെ തൃക്കാക്കരയിൽ പ്രതിഷേധം ഉയർന്നു വരണമെന്നും പറഞ്ഞു. സാധാരണഗതിയിൽ ഒരു സാധാരണ രാഷ്ട്രീയ പ്രവർത്തകൻ പോലും ഉപയോഗിക്കാൻ പാടില്ലാത്ത സംസ്കാര ശൂന്യമായ വാക്കുകളും നടപടികളുമാണ് സുധാകരന്റേതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
തൃക്കാക്കരയിൽ ഇടതുപക്ഷ മുന്നണി മുന്നേറ്റമുണ്ടാക്കുകയാണ്. എൽഡിഎഫിന്റെ വിജയ സാധ്യത യുഡിഎഫിന്റെ സമനില തെറ്റിക്കുകയാണ്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണ്. എന്തും പറയാം എന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുന്നു.ആം ആദ്മി പാർട്ടിയുടെ മുന്നിൽ ചെന്നു കേണ് അപേക്ഷിക്കുകയാണ് കോൺഗ്രസെന്നും ഇപി ജയരാജൻ പരിഹസിച്ചു.