ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയും, എൽഎസ്ഡിയുമായി രണ്ട് യുവാക്കൾ പിടിയില്‍. കായംകുളം കീരിക്കാട് തുളിയനയ്യത്ത് വീട്ടില്‍ സക്കീര്‍ (26), കായംകുളം രണ്ടാംകുറ്റി പന്തപ്ലാവില്‍ മുനീര്‍ (25) എന്നിവരാണ് പിടിയിലായത്.
പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും രാമപുരം എല്‍പി സ്കൂളിന് മുന്‍വശം നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 90 ഗ്രാം എംഡിഎംഎയും 10 എൽഎസ്ഡി സ്റ്റാമ്പും പൊലീസ് പിടിച്ചെടുത്തു. പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയിൽ 4.5 ലക്ഷത്തോളം രൂപയും, എൽഎസ്ഡിക്ക് ഒരുലക്ഷം രൂപയും വില വരും.
സക്കീർ ജില്ലയിലെ പല സ്റ്റേഷനുകളിലായി 11 ഓളം അടിപിടി, പിടിച്ചുപറി, മയക്കുമരുന്ന്, മോഷണം, ക്രിമിനൽ കേസുകളിലും കായംകുളം മജിസ്ട്രേറ്റിന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷണം ചെയ്ത കേസിലും പ്രതിയാണ്. മുനിർ അടിപിടി, പിടിച്ചുപറി, മോഷണം മയക്കുമരുന്ന് കച്ചവടം എന്നിവയിലും പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.