തിരുവനന്തപുരം: കേരളത്തിൽ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. കാസർഗോഡും വയനാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നിരുന്നു. 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റികൾ, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
182 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 78.24 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൊച്ചി കോർപ്പറേഷനിലെ 62ാം ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പാണ് ഏറെ നിർണായകം. കൊച്ചി കോർപ്പറേഷൻ നേരിയ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം ഭരിക്കുന്നത് . ബിജെപി കൗൺസിലറുടെ മരണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഇന്നലെ നടന്ന വോട്ടെടുപ്പിൽ 47.62 ശതമാനം പോളിങ്ങാണ് വാർഡിൽ രേഖപ്പെടുത്തിയത്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ ചർച്ചയാകും.
ജില്ലയിൽ തൃപ്പൂണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവിൽ, ഇളമനത്തോപ്പ്, കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂർ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗൺ എന്നിവിടങ്ങളിലെ ഫലവും ഇന്നറിയാം. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം http://lsgelection.kerala.gov.in എന്ന സൈറ്റിൽ ലഭിക്കും.