അടിമാലി: ഓൺലൈൻ ആപ്പ് വഴി നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ച്, പത്ത് മാസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് വനിതകൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ .
അടിമാലി സ്വദേശികളിൽ നിന്നും 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പരാതിയിൽ അടിമാലി പൊളിഞ്ഞ പാലം പുറപ്പാറയിൽ എൽദോസിന്റെ ഭാര്യ സരിത( 29) , കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവിൽ വീട്ടിൽ പുഷ്‌കരന്റെ ഭാര്യ ശ്യാമള(56) ജയകുമാർ(42), വിമൽ പുഷ്‌കരൻ എന്നിവരെയാണ് അടിമാലി പൊലിസ് അറസ്റ്റ് ചെയ്തത്. അടിമാലി 200 ഏക്കർ മേഖലയിലുള്ള 5 പേരിൽ നിന്നാണ് 20 ലക്ഷം രൂപാ തട്ടിയെടുത്തത്.
തുടക്കത്തിൽ നിക്ഷേപകർക്ക് ഇരട്ടി പണം നൽകി സംഘം നിക്ഷേപകരുടെ വിശ്വാസം നേടിയിരുന്നു. അടിമാലിയിലെ ഓട്ടോ ഡ്രൈവർ കൂടിയായ സരിതയാണ് തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി. സംഘത്തിലെ മറ്റു മൂന്ന് പേർ ഒരു കുടുബത്തിൽ നിന്നുള്ളവരാണ്.
2021 മുതലാണ് ഇവർ നിക്ഷേപകരിൽ നിന്നും പണം സ്വികരിച്ച് തുടങ്ങിയത്. നിക്ഷേപകർ വഞ്ചിതരായതോടെ രണ്ടു മാസം മുൻപ് അടിമാലി പൊലിസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതികൾ ഒളിവിൽപോയി. ഇടുക്കി എ എസ് പി ആയി നിയമിതനായ രാജ് പ്രസാദിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസ് ഐ മാരായ ടി. പി ജൂഡി . അബ്ദുൾ ഖനി . ടി എം നൗഷാദ് അബ്ബാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.