കൊച്ചി: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കരയിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സർക്കാരിന്റേത്. വിസ്മയയ്ക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാൻ സർക്കാരിനു കഴിഞ്ഞു. കൈപ്പിടിയിലിരുന്നത് നഷ്ടപ്പെടുമെന്നു കണ്ടാണ് യുഡിഎഫ് പ്രചാരണം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യുഡിഎഫിന്റെ നില ഇനിയും തെറ്റിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വിവിധ ചേരികളിൽ ആക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ഒരു വിഭാഗത്തിന് നേരെ ഉള്ള ആക്രമണം കൂടുന്നു. ചില ആരാധനാലയങ്ങൾ മാറ്റിയെടുക്കാനുള്ള നീക്കങ്ങൾ ഉണ്ടാകുന്നു. എല്ലാത്തിനും പിന്നിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ്.
കേന്ദ്ര സർക്കാർ ഇവർക്ക് എല്ലാ ഒത്താശയും ചെയ്യുകയാണെന്നും രാജ്യത്തിന്റെ സ്വസ്ഥത തകർക്കാൻ, സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മത നിരപേക്ഷത തകർക്കാൻ ഉള്ള ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.