തിരുവനന്തപുരം: വിദ്വേഷപ്രസംഗക്കേസില്‍ പി.സി.ജോര്‍ജിനു ജാമ്യം ലഭിച്ചാലും അന്വേഷണം തുടരാന്‍ പൊലീസ് തീരുമാനം. ജോര്‍ജിന്റെ ശബ്ദസാംപിള്‍ ഉടന്‍ ശേഖരിക്കും. മൊഴിയെടുക്കാനായി വീണ്ടും ജോര്‍ജിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താനാണ് ഫോർട്ട് പൊലീസിന്റെ തീരുമാനം. പ്രസംഗങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാനും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു നിര്‍ദേശം നല്‍കി.
ഒറ്റ ദിവസം മാത്രം ജയിലില്‍ കിടന്ന് പുറത്തിറങ്ങാനായതു നേട്ടമായാണ് പി.സി.ജോര്‍ജും ബിജെപി പ്രവര്‍ത്തകരും അദേഹത്തെ പിന്തുണയ്ക്കുന്ന മറ്റുള്ളവരും കരുതുന്നത്. എന്നാലും വേഗത്തില്‍ ജാമ്യം ലഭിച്ചതു തിരിച്ചടിയല്ലെന്നാണു പൊലീസിന്റെ നിഗമനം. മാത്രവുമല്ല, ആദ്യം അറസ്റ്റ് ചെയ്തതിനു പിന്നാലെ ജാമ്യം നേടിയപ്പോഴുണ്ടായ തിരിച്ചടി ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തതോടെ മറികടന്നെന്നും പൊലീസ് കരുതുന്നു.
അതിനാല്‍ ഇനി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വേഗത്തില്‍ കുറ്റപത്രം നല്‍കാനാണു തീരുമാനം. ഇതിനായി ഒരാഴ്ചക്കുള്ളില്‍ ജോര്‍ജിന്റെ ശബ്ദസാംപിള്‍ ശേഖരിക്കും. നോട്ടിസ് നല്‍കി വിളിച്ചുവരുത്തിയാവും സാംപിള്‍ ശേഖരിക്കുക. കേസിന് ആധാരമായ പ്രസംഗത്തിലെ ശബ്ദം ജോര്‍ജിന്റേതു തന്നെയെന്നു ശാസ്ത്രീയമായി കോടതിയെ ബോധിപ്പിക്കുകയാണു ലക്ഷ്യം.
സാംപിള്‍ ശേഖരിക്കാനായി വിളിക്കുന്ന ദിവസം ജോര്‍ജിനെ വിശദമായി ചോദ്യം ചെയ്യും.പ്രസംഗത്തില്‍ പറഞ്ഞതൊന്നും ആരോപണങ്ങള്‍ അല്ലെന്നും തന്റെ അറിവിലുള്ള കാര്യങ്ങളെന്നുമായിരുന്നു ജോര്‍ജ് വാദിക്കുന്നത്. അത് കേന്ദ്രീകരിച്ചാവും പൊലീസിന്റെ ചോദ്യം ചെയ്യല്‍.
ഇതിനു പിന്നാലെ അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്തവരുടെ മൊഴിയെടുത്തു കേസില്‍ സാക്ഷിയാക്കാനും ശ്രമങ്ങളുണ്ട്. ഇതെല്ലാം ചേര്‍ത്തു രണ്ടു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണ് ഫോര്‍ട്ട് അസി. കമ്മിഷണര്‍ എസ്.ഷാജിയുടെ നേതൃത്വത്തിലെ സംഘത്തിന്റെ തീരുമാനം.