പൊന്നാനി: സഖാവ് കോടിയേരി ബാലകൃഷ്ണൻ വിടചൊല്ലിയപ്പോൾ കേരള സംസ്ഥാനത്തിന്റെ പൊതുജീവിതത്തിൽ വന്ന വലിയ വിടവ് പോലെ തന്നെ ശ്രദ്ധേയമാണ് നമ്മുടെ കാലഘട്ടത്തിന് തന്നെ അതുണ്ടാക്കിയ നഷ്ടമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ പൊന്നാനി അനുസ്മരിച്ചു. കോടിയേരിയുടെ വിയോഗത്തിൽ കണ്ണീർ വാർക്കുന്ന ജനലക്ഷങ്ങളോടൊപ്പം കാലം തന്നെ തേങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
"ആനുകാലിക ഇന്ത്യയും കേരളവും ഇന്ന് തേടുന്നത് ഏതു തരം നേതാക്കളെയും നിലപാടുകളെയുമാണോ അത്തരത്തിൽ അഗ്രഗണ്യനായ ഒരാളാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട്ടുപിരിഞ്ഞതിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും നഷ്ടമായിരിക്കുന്നത്. മതേതര മൂല്യങ്ങളുടെയും നിലപാടുകളുടെയും ആൾരൂപമായിരുന്നു അദ്ദേഹം. ഇന്നത്തെ ഇന്ത്യയിൽ അത്തരമൊരു വിടവ് എത്രത്തോളം നിർണായകമാണെന്ന് പറയേണ്ടതില്ലല്ലോ?!" - ഖാസിം കോയ വിശദീകരിച്ചു.
അടിയുറച്ച ആദർശ പ്രതിബദ്ധത, ത്യാഗ സന്നദ്ധത, വ്യാമോഹ മുക്തമായ പൊതുപ്രവർത്തനം, മത, ജാതി, വംശ വെറിയിൽ നിന്ന് തീർത്തും മുക്തമായ ജീവിതം എന്നിവയ്ക്ക് ഏതു പൊതുപ്രവർത്തകനും മാതൃകയാക്കാവുന്ന തെളിമയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജന നായകനായ കോടിയേരിയുടെ വിയോഗത്തിൽ മത, ജാതി, രാഷ്ട്രീയ വീക്ഷങ്ങൾക്കുപരിയായി സാധാരണ ജനങ്ങൾ കണ്ണീർ പൊഴിക്കുന്നത് അദ്ദേഹത്തിന്റെ സാധാരണക്കാരോടുള്ള അടുപ്പവും ഇണക്കവും മൂലമാണ്. താൻ നിരവധി സന്ദർഭങ്ങളിൽ അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ടെന്നും ഓരോ കൂടിക്കാഴ്ചയും അവിസ്മരണീയമായ അനുഭവങ്ങളാണെന്നും ഉസ്താദ് ദുഃഖപൂർവം ഓർത്തു.
ജനങ്ങളുടെ എല്ലാ പ്രതിസന്ധിഘട്ടത്തിലും സംരക്ഷകനായ നേതാവായിരുന്ന കോടിയേരി പരിചയമില്ലാത്ത ഒരു സാധരണക്കാരനെ കണ്ടാലും എത്രയോ വർഷങ്ങൾക്ക് മുമ്പുള്ള പരിചിതൻ എന്ന പോലെയായിരുന്നു പെരുമാറ്റം എന്ന് പാലൊളി മുഹമ്മദ്‌കുട്ടിയുടെ സാന്നിധ്യത്തിൽ കോടിയേരിയെ ആദ്യമായി കണ്ട സ്വന്തം അനുഭവം വിവരിച്ചു കൊണ്ട് ഉസ്താദ് വിവരിച്ചു.
പുഞ്ചിരി ഒരിക്കലും മായാത്ത മുഖശ്രീയുടെ ഉടമയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. തന്നെ തേടി വരുന്നവരെ വിനയത്തോടെയും സ്നേഹ വാത്സല്യത്തോടെയും ചെറിയ കുട്ടിയുടെ നിഷ്കളങ്കതയുടെയും അടക്കിചേർത്ത് പിടിക്കുകയെന്നത് സഖാവ് കോടിയേരി എന്ന നേതാവിന്റെ പ്രത്യേകതയാണ്.
നമ്മുടെ നാടിന് വേണ്ടി അദ്ദേഹം ചെയ്ത ജനകോടിയുടെ ഹൃദയത്തിൽ നിന്ന് മാറ്റാൻ കഴിയില്ല. അതിൽ ഒരു ഉദാഹരണമാണ് ക്രമസമാധാന പാലനത്തിൽ വിട്ടു വീഴ്ച്ചയില്ലാതെ തന്നെ പൊലീസിനെ ജനകീയമാക്കിയ ഭരണ പാടവം.
ആത്മമിത്രമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ സങ്കടപ്പെടുന്ന അദ്ദേഹത്തിന്റെ കുടുംബത്തോടും സഹപ്രവർത്തകരോടും ഒപ്പം വിതുമ്പുന്ന ഹൃദയത്തോടെ നിൽക്കുന്നു".-അദ്ദേഹം പറഞ്ഞു.