തിരുവനന്തപുരം: ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ 'തീവ്രവാദി' പരാമര്‍ശത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവന്‍ പറഞ്ഞുകഴിഞ്ഞതിനു ശേഷം മാപ്പുപറഞ്ഞിട്ട് കാര്യമില്ലെന്നും സംഘപരിവാറിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അബ്ദുറഹ്മാൻ എന്ന പേരിൽ എന്താണ് പ്രശ്നമുള്ളതെന്നും മന്ത്രി ചോദിച്ചു. കേരളമെന്ന തിരിച്ചറിവിലാണ് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് മാപ്പ് പറഞ്ഞത്. ഉദ്ദേശിച്ചതുപോലെ ഒരു ആശയപരിസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാ. തിയോഡേഷ്യസ് അത് പറഞ്ഞിരിക്കുന്നതെന്നും അതിനുശേഷം മാപ്പുപറയുന്നതില്‍ എന്തര്‍ഥമാണുള്ളതെന്നും മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ചയാള്‍ പുറത്തിറങ്ങി വൈറസ് പരത്തിയിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.