പത്തനംതിട്ട: നിലയ്ക്കലിന് സമീപത്തെ ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ അപകടത്തിന് കാരണമായത് അമിത വേഗതയെന്ന് സംശയം. വേഗത്തിൽ വന്ന ബസ് വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാകാം എന്നാണ് വിലയിരുത്തൽ. ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താൻ പ്രാഥമിക പരിശോധനയിൽ കഴിഞ്ഞില്ല.
അതേസമയം പരിക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇലവുങ്കല്‍ നിന്ന് കണമല പൊകുന്ന വഴി നാറാണന്‍ തോടിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസിൽ 64 മുതിർന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. തമിഴ്നാട്ടിലെ മയിലാട്‌തുറയിൽ നിന്നുള്ള അയ്യപ്പ ഭക്തർ ശബരിമല ദർശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്.