തിരുവനന്തപുരം: സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതിൽ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്കുവേണം. സര്‍ക്കാരിനെതിരെ ദുരാരോപണങ്ങള്‍ നടക്കുകയാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ നിറംകെടുത്താന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.
സർക്കാരിൻ്റെ രണ്ടാം വർഷത്തിൻ്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ആ പൂതിയൊന്നും ഏശില്ല. കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിക്കും യുഡിഎഫിനും ഒരേ മാനസികാവസ്ഥയാണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക എന്നിവയാണ് ഇരുകൂട്ടരുടേയും പരിപാടി. പക്ഷേ ഒന്നും ഏൽക്കുന്നില്ല. യുഡിഎഫ് സംസ്കാരത്തിലല്ല എൽഡിഎഫ് നിൽക്കുന്നത്. സാമ്പത്തികമായി വലിയ ശേഷിയില്ലാത്ത സംസ്ഥാനമാണ് കേരളം. എന്നാൽ അതിൻ്റെ പേരിൽ പക്ഷെ ഒരു വികസന പ്രവർത്തനവും തടഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.