ഇരിങ്ങാലക്കുട: പരിഷ്കരിച്ച കുർബാന ക്രമവുമായി മുന്നോട്ടുപോകുമെന്ന് ഇരിങ്ങാലക്കുട രൂപത. നവംബർ 28 മുതൽ പരിഷ്കരിച്ച കുർബാനക്രമം തന്നെ തുടരണം. ആർച്ച് ബിഷപ്പിന്റെ ഇടയലേഖനം നാളെ പള്ളികളിൽ വായിക്കും.
പരസ്യ പ്രസ്താവനകൾ രൂപതയുടെ സമ്മതത്തോടെ അല്ലെന്നും വൈദികർ ഇതിൽ നിന്ന് പിന്മാറണമെന്നും ഇരിങ്ങാലക്കുട രൂപത. സിനഡ് തീരുമാനം ഉൾക്കൊള്ളിച്ചുള്ള കർദ്ദിനാളിന്‍റെ ഇടയലേഖനം പള്ളികളിൽ വായിക്കില്ലെന്ന് ഇന്നലെ ഇങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികര്‍ അറിയിച്ചിരുന്നു.
നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരണമെന്നും 184 വൈദികരുടെ പിന്തുണ ഉണ്ടെന്നുമായിരുന്നു വൈദികരുടെ നിലപാട്. എറണാകുളം അങ്കമാലി അതിരൂപതയില്‍ 50 വർഷമായി തുടരുന്ന ജനാഭിമുഖ കുർബാന തന്നെ തുടരുമെന്നാണ് വൈദികര്‍ വ്യക്തമാക്കുന്നത്. ഏകീകൃത കുര്‍ബാന ക്രമം അടിച്ചേല്‍പ്പിക്കുന്നത് ധാര്‍മികവും ക്രൈസ്തവവുമല്ല.
ചില മെത്രാന്‍മാരുടെ സ്ഥാപിത താല്‍പ്പര്യമാണ് ആരാധനാക്രമത്തിലെ മാറ്റത്തിന് പിന്നിലെന്ന് വൈദികർ പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മാര്‍പാപ്പയുടെ കത്ത് കല്‍പ്പനയായി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് സിനഡിലെ മെത്രാൻമാർ ചെയ്തത്. സത്യം അറിഞ്ഞാല്‍ സിനഡ് തീരുമാനം മാര്‍പാപ്പ അംഗീകരിക്കില്ലെന്നും വൈദികർ പറഞ്ഞു.