പൊന്നാനി: കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിരിച്ചു വിടുകയും തുടർന്ന്, പുനസംഘടിപ്പിക്കുകയും ചെയ്ത സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ പൊന്നാനി സ്വദേശിയും ഇസ്‌ലാമിക മതപ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ ഉസ്താദ് മുഹമ്മദ് ഖാസിം കോയയ്ക്ക് വീണ്ടും അംഗത്വം.
തുടർച്ചയായ നാലാം തവണയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ഖാസിം കോയ ഉസ്താദിന് അംഗത്വം ലഭിക്കുന്നത്. എക്സ് ഒഫീഷ്യോ പദവിയുള്ള മലപ്പുറം ജില്ലാ കലക്റ്റർ ഉൾപ്പെടെ പതിനാറ് പേരാണ് ഹജ്ജ് കമ്മിറ്റിയിലുള്ളത്.
പുനസംഘടിപ്പിച്ച ഹജ്ജ് കമ്മിറ്റിയിലെ അംഗങ്ങൾ ഇവരാണ്: രാജ്യസഭാംഗം പി വി അബ്ദുൽ വഹാബ്, നിയമസഭാംഗങ്ങളായ പി ടി എ റഹീം, മുഹമ്മദ് മുഹ്‌സിൻ, സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ, പറവൂർ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ സഫർ കയാൽ, താനൂർ മുനിസിപ്പാലിറ്റി കൗൺസിലർ പി ടി അക്ബർ, നീലേശ്വരം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ മുഹമ്മദ് റാഫി, സി മുഹമ്മദ് ഫൈസി (കൊടുവള്ളി), ഡോ. ബഹാവുദ്ധീൻ (ചെമ്മാട്), അഡ്വ. മൊയ്‌തീൻ കുട്ടി (മഞ്ചേരി), കെ പി സുലൈമാൻ ഹാജി (കുണ്ടോട്ടി), കടക്കൽ അബ്ദുൽ അസീസ് മൗലവി (കൊല്ലം), മുഹമ്മദ് ഖാസിം കോയ കെ എം (പൊന്നാനി), ഡോ. ഐ പി അബ്ദുൽസലാം (ഓമശ്ശേരി), ഡോ. പി എ സൈദ് മുഹമ്മദ് (കൊടുങ്ങല്ലൂർ), മലപ്പുറം ജില്ലാ കളക്ടർ.
പൊന്നാനിയിലെ വിവിധ മത, സാമൂഹ്യ സംരംഭങ്ങളിൽ കർമകുശലതയോടെ പങ്കാളിയാവാറുള്ള ഖാസിം കോയ നാലാമതും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായതിൽ നിരവധി പ്രാദേശിക കൂട്ടായ്മകളും മത കേന്ദ്രങ്ങളും പ്രമുഖ വ്യക്തികളും ആശംസകൾ നേർന്നു.
നാലാം തവണയും വിശുദ്ധ ഹജ്ജ് തീർത്ഥാടകരെ സേവിക്കുന്നതിനുള്ള ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഖാസിം കോയ സന്തുഷ്ടി രേഖപ്പെടുത്തുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.
മഹാമാരിയിലെ ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായി സൗദി അറേബ്യ ഏർപ്പെടുത്തിയ വിലക്ക് ഇന്ത്യൻ തീർത്ഥാടകരെ സംബന്ധിച്ച് ഇനിയും നീങ്ങിയിട്ടില്ല. എത്രയും വേഗത്തിൽ ഇന്ത്യൻ തീർത്ഥാടകർക്കും അനുമതി ലഭിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.