കൊച്ചി: പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട് തുറന്നുവിട്ട നര്‍ക്കോട്ടിക് ജിഹാദ് വിവാദം ഇനിയും അവസാനിക്കുന്നില്ല. ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും നിരവധിയാളുകള്‍ എത്തി. ബിഷപ്പിനെതിരായ ആദ്യ പരാമര്‍ശങ്ങളില്‍നിന്നും പ്രതിപക്ഷ നേതാവ് ഇന്നു പിന്നാക്കം പോയതും ശ്രദ്ധേയമാണ്.
ബിഷപ്പിനെ തള്ളിയാണ് ഇന്നലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ സഖ്യങ്ങളൊക്കെ രംഗത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമൊക്കെ രൂക്ഷമായി ബിഷപ്പിനെ കടന്നാക്രമിച്ചു. ഇതോടെ പൊതുവികാരം ബിഷപ്പിനെതിരെന്നാണ് വിലയിരുത്തപ്പെട്ടത്.
എന്നാല്‍ ഇന്നലെ മുസ്ലീം സംഘടനകള്‍ ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചും പ്രകോപനപമായ മുദ്രാവാക്യങ്ങളും കാര്യങ്ങള്‍ തലകീഴായി മറിച്ചു എന്നു വേണം കരുതാന്‍. ഇതോടെ വിഷയത്തില്‍ ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു.
ഇന്നു വിശ്വാസികളുടെ നേതൃത്വത്തില്‍ ബിഷപ്പിന് അനുകൂലമായി സമ്മേളനവും പാലായില്‍ നടന്നു. ഇതിനു മുന്നോടിയായി കൊച്ചില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട പ്രതിപക്ഷ നേതാവ് തന്റെ നിലപാടിനെ മയപ്പെടുത്തുകയും ചെയ്തു.
ബിഷപ്പിന്റെ പ്രസ്താവന മുതലെടുത്ത് രണ്ടു സമുദായങ്ങളെ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ഇടപെടല്‍ നടത്തുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. സംഘപരിവാറിന്റെ അജണ്ടയില്‍ ക്രൈസ്ത-മുസ്ലീം സമുദായം വീണുപോകരുത്. ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിനെയും പ്രകോപനപരമായ മുദ്രാവാക്യങ്ങളെയും സതീശന്‍ അപലപിക്കുകയും ചെയ്തു.
ബിഷപ്പ് പറഞ്ഞത് ക്രൈസ്തവ സമുദായത്തിന്‍റെ ആശങ്കകളും പരാതികളുമാണ്. ബിഷപ്പ് പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും പ്രത്യേകമായി പരിഗണിക്കേണ്ട വിഷയമാണെങ്കില്‍ സര്‍ക്കാര്‍ അത് പിശോധിച്ച് പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം മുസ്ലീം സംഘടനകള്‍ ഇന്നും പ്രതിഷധം തുടരുകയാണ്. ബിഷപ്പ് പരാമര്‍ശം പിന്‍വലിക്കണമെന്നു തന്നെയാണ് അവരുടെ നിലപാട്.
നാളെ ഞായറാഴ്ചയാണ്. പല കത്തോലിക്കാ ദേവാലയങ്ങളിലും പാലാ ബിഷപ്പിനെ അനുകൂലിച്ചുള്ള പ്രസംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. കൂടുതല്‍ വിശ്വാസ സമൂഹം ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായെത്താനും സാധ്യതയുണ്ട്.
ഇതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമോയെന്ന ആശങ്ക സര്‍ക്കാരിനും ഉണ്ട്. പോലീസ് രഹസ്യാന്വേഷണ വിഭാഗം സാഹചര്യം ഗൌരവപൂര്‍വ്വം വീക്ഷിക്കുകയാണ്.