കോഴിക്കോട്: കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസ് ദുബായ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ2021ലെ എൻ.പി മൊയ്തീൻ സ്മാരക പുരസ്ക്കാരം കാവിൽ പി. മാധവന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ സമ്മാനിച്ചു.
ചടങ്ങിന് എഐസിസി പ്രവർത്തക സമിതി അംഗവും രാജ്യസഭ മെമ്പറുമായ എ.കെ ആന്റണി ഫോണിലൂടെ ആശംസകൾ അറിയിച്ചു. കെഎസ്‌യു രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ കെഎസ്‌യു ക്യാമ്പ് മുതൽ തുടങ്ങിയ ബന്ധം കെഎസ്‌യുവിലൂടെ വളർന്ന് യൂത്ത് കോൺഗ്രസിലൂടെ കോൺഗ്രസിലൂടെ വളർന്ന് അവസാന കാലം വരെ താനും എൻ.പി മൊയ്തീനും ഉറ്റചങ്ങാതിമാരായിരുന്നെന്നും എൻ.പി മൊയ്തീന്റെ പിതാവും ഭാര്യയും സഹോദരനും തനിക്ക് ഏറെ ബഹുമാനമുള്ള ആളുകളായിരുന്നെന്ന് എ.കെ ആന്റണി പറഞ്ഞു.
താൻ കെപിസിസി പ്രസിഡണ്ടായിരുന്ന കാലത്ത് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന എൻ പി മൊയ്തീനും മറ്റ് സഹഭാരവാഹികളുമൊന്നിച്ച് എറണാകുളത്ത് വീടിൽ താമസിച്ചതും 1958 മുതൽ കഷ്ടപാടുകൾ അനുഭവിച്ച് പാർട്ടി കെട്ടിപടുത്ത ഓർമ്മകളും എകെ ആന്റണി പങ്കുവെച്ചു.
കോൺഗ്രസ് പ്രസ്ഥാനത്തി ൻറ മുഖവും ശബ്ദവുമായി പതി റ്റാണ്ടുകളോളം പാർട്ടിയെ ചലിപ്പിച്ച നിസ്വാർഥമതിയും എതിർ ചേരിയിലുള്ളവരുടെ പോലും ആദരവ് പിടിച്ചുപറ്റിയ കർമ കുശലതയുള്ള ജനനേതാ വുമായിരുന്നു എൻ.പി. മൊയ്തീനെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ അനുസ്മരിച്ചു.
ഇൻകാസ് പ്രസിഡൻറ് ഫൈസൽ കണ്ണോത്ത് അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്, പ്രകാശ് മേപ്പയ്യൂർ, എ.കെ അബ്ദു റഹ്മാൻ, മഹമൂദ് പൂള, നസീർ ചെരണ്ടത്തൂർ, എൻ.പി മൊയ്തീൻ ഭാര്യ ഖദീജ എന്നിവർ സംസാരിച്ചു.