എറണാംകുളം: "വിശ്വാസത്തിൻ്റെ അഭിമാനസാക്ഷ്യം വിമോചനത്തിൻ്റെ പാരമ്പര്യം" എന്ന പ്രമേയത്തിലൂന്നി മെയ് 21, 22 തീയതികളില്‍ നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റിൻ്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് എറണാംകുളം കലൂർ ഇൻ്റർനാഷ്നൽ സ്റ്റേഡിയം ഒരുങ്ങി. മഴ കൂടി മുന്നിൽ കണ്ടാണ് സമ്മേളന പന്തൽ സംവിധാനിച്ചിരിക്കുന്നത്.
മഴ തുടർന്നാലും സമ്മേളനത്തിന് തടസ്സം വരാത്ത വിധം മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ജർമൻ ഹാങ്കർ റൂഫും തറയിൽ നിന്നും ഉയർന്ന പ്ലാറ്റ്ഫോമും കൂടിയ പന്തലാണ് സമ്മേളന നഗരിയിൽ ഒരുക്കിയിരിക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തിൽ പ്രതിനിധി സമ്മേളനം നടക്കുന്ന കലൂർ സ്റ്റേഡിയത്തിൽ തന്നെയാണ് പൊതുസമ്മേളനവും നടക്കുക.പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകൾക്കും മഴ കൊള്ളാതെ സമ്മേളനം ശ്രവിക്കാൻ പന്തൽ തയാറായികൊണ്ടിരിക്കുകയാണ്.
നഗരിയിൽ ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് സംസ്ഥാന പ്രസിഡൻ്റ് ഡോ.നഹാസ് മാള പതാക ഉയർത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക. ശനി രാവിലെ മുതൽ ഞായർ ഉച്ചവരെയുള്ള വിവിധ സെഷനുകളിൽ പതിനായിരം യുവജനപ്രതിനിധികളാണ് പങ്കെടുക്കുക.
തുടർന്ന് ഞായറാഴ്ച്ച വൈകുന്നേരം യുവജന പ്രകടനവും അര ലക്ഷത്തോളം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും.