കൊച്ചി: കഴിഞ്ഞ ഒരുമാസം മുഖ്യമന്ത്രിയും മന്ത്രിമാരടക്കമുള്ള വലിയ സംഘവും 60ലേറെ എംഎല്‍എമാരും ഒരുമിച്ച് ഇറങ്ങിയിട്ടും പൊന്നാപുരം കോട്ട കാത്ത് കോണ്‍ഗ്രസ്. കടുത്ത പ്രചാരങ്ങളെ അതിജീവിച്ച് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന് ഇരട്ടി മധുരമാണ്.
ഒരുഘട്ടത്തില്‍ തൃക്കാക്കരക്കാര്‍ കണി കണ്ടിരുന്നത് മന്ത്രിമാരെ തന്നെയായിരുന്നു. വീടുകളില്‍ മന്ത്രിമാര്‍ കയറിയിറങ്ങി വോട്ടു പിടിച്ചു. വൈദ്യുതി തടസവും വെള്ളം കിട്ടാത്തതും വെളിച്ചമില്ലാത്തതും തുടങ്ങി എല്ലാം ചോദിച്ചറിഞ്ഞ് ചെയ്തു കൊടുത്തത് മന്ത്രിമാരായാരുന്നു.
ഹൈമാസ്റ്റ് ലൈറ്റ്, പാലം, റോഡ് എന്നുവേണ്ട വ്യക്തിപരമായ ആവശ്യങ്ങള്‍ പോലും ചെയ്യാമെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കിയത് മന്ത്രിമാര്‍ നേരിട്ടാണ്. വീടു കയറിയില്ലെങ്കിലും സിപിഎം സംഘടനാ സംവീധാനത്തെ നിയന്ത്രിച്ചും തെരഞ്ഞെടുപ്പ് വിലയിരുത്തിയും മുഖ്യമന്ത്രി എല്ലാം നയിച്ചു.
എല്‍ഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും തൃക്കാക്കരയില്‍ തന്നെ തമ്പടിച്ചു. വീടു കയറിയും പ്രചാരണം നടത്തിയും എല്ലാത്തിനും എംഎല്‍എമാര്‍ മുന്‍നിരയില്‍ തന്നെ നിന്നു.
പക്ഷേ ഇതൊന്നും തൃക്കാക്കരയില്‍ ഏറ്റില്ല എന്നതിന്റെ തെളിവാകുകയാണ് ഉമാ തോമസിന്റെ വിജയം. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ട എന്നതോടൊപ്പം സ്ഥാനാര്‍ത്ഥിയുടെ വ്യക്തിഗത മികവും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള ഏകോപനവും യുഡിഎഫിന് തുണയായി.
ഉറച്ച യുഡിഎഫ് വോട്ടുകളെ മറിച്ച് വിജയിക്കാമെന്ന ഇടതു സ്വപ്‌നത്തിന് തൃക്കാക്കര മറുപടി നല്‍കിയത് ഒരിക്കല്‍ കൂടി യുഡിഎഫിനൊപ്പം നിന്നാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ ഈ വിജയം സഹായിക്കുമെന്ന് ഉറപ്പാണ്.